ധാക്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ സയിദ് അഹമ്മദ് മാറൂഫിന്‍റെ സ്വകാര്യ ദൃശ്യങ്ങളെന്ന് പറയപ്പെടുന്ന വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു.
ധാക്ക: പാകിസ്ഥാന്‍റെ ധാക്കയിലെ ഹൈക്കമ്മീഷണർ സയിദ് അഹമ്മദ് മാറൂഫിന്‍റെ ഹണിട്രാപ്പ് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു. സയിദ് മാറൂഫ് മെയ് 11 ന് ധാക്കയിൽ നിന്ന് ദുബായ് വഴി ഇസ്ലാമാബാദിലേക്ക് പോയെന്നാണ് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും, സയിദ് മാറൂഫ് ഔദ്യോഗികമായി അവധിയിലാണ് എന്നാണ് അധികൃതരുടെ വിശദീകരണം.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ യാതൊരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. ധാക്കയിലെ പാകിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മുഹമ്മദ് ആസിഫ് താൽക്കാലികമായി ആക്ടിംഗ് ഹൈക്കമ്മീഷണറായി ചുമതലയേറ്റു. സയിദ് മാറൂഫും ഒരു ബംഗ്ലാദേശി യുവതിയും ഉൾപ്പെടുന്ന ചിത്രങ്ങളും സ്വകാര്യ ദൃശ്യങ്ങളെന്ന് പറയപ്പെടുന്ന വീഡിയോകളും ഓൺലൈനിൽ പ്രചരിച്ചത് വലിയ വിവാദങ്ങളിലേക്ക് പോകുമ്പോഴാണ് അദ്ദേഹം അദ്ദേഹം രാജ്യം വിട്ടത്.
ഇതോടെ സ്ഥാനപതി ഹണിട്രാപ്പിൽ അകപ്പെട്ടതായിരിക്കാം രാജ്യം വിടാനുള്ള കാരണമെന്നാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ബംഗ്ലാദേശിലെ പാകിസ്ഥാൻ അംബാസഡർ സയ്യിദ് അഹമ്മദ് മാറൂഫ് ഒരു ബംഗ്ലാദേശി മുസ്ലീം പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നു. ചില സ്വകാര്യ വിവരങ്ങൾ പരസ്യമായതിനെ തുടർന്ന് അദ്ദേഹത്തെ അവധിക്ക് അയച്ചു എന്നാണ് വോയിസ് ഓഫ് ബംഗ്ലാദേശി ഹിന്ദുസ് എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്.
വീഡിയോകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സയിദ് അഹമ്മദ് മാറൂഫ് ബംഗ്ലാദേശിലെ പാകിസ്ഥാന്‍റെ നയതന്ത്രപരമായ ഇടപെടലുകളിൽ സജീവമായിരുന്നു. 2023 ഡിസംബറിലാണ് അദ്ദേഹം ബംഗ്ലാദേശിലെ പാകിസ്ഥാന്‍റെ ഹൈക്കമ്മീഷണറായി ചുമതലയേറ്റത്.