നിർണ്ണായക ചർച്ചകൾക്കായി മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച ചർച്ചകൾക്കായി ഒത്തുചേരുന്നത്.
ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക ചർച്ചകൾക്കായി മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച ചർച്ചകൾക്കായി ഒത്തുചേരുന്നത്.
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കിയുടെ ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തി. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെ പാകിസ്ഥാനിലെത്തി. മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം പടരാതിരിക്കാനുമുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് മന്ത്രിമാർ വിശദമായി സംസാരിക്കും. ചർച്ചകൾ നടക്കുന്ന ഇസ്ലാമാബാദിലെ 'റെഡ് സോൺ' പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവും പരിസരവും നാല് രാജ്യങ്ങളുടെയും പതാകകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


