ഇറാനുളളിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം; സംഘർഷം വ്യാപിച്ചേക്കും, കരുതലോടെ ഇന്ത്യ
പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.
![pakistan missile attack in 7 different places of iran apn pakistan missile attack in 7 different places of iran apn](https://static-ai.asianetnews.com/images/01hmdqsqqhbp4xhm95w18j6jqt/pakistan_363x203xt.jpg)
ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.
ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെതാവളങ്ങൾ തകർത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്ഥാൻ പ്രതികരിച്ചത്. പിന്നാലെയാണ് തിരിച്ചടിയായി. ഇറാനിൽ ഏഴിടത്ത് പാക് സൈന്യം മിസൈൽ ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ലിബറേഷൻ ആർമി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകർത്തു എന്നാണു പാക് അവകാശവാദം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരപരാധികൾ കൊല്ലപ്പെട്ടെന്ന് ഇറാൻ പറയുന്നു.
ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നത്തിൽ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾസ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.