എഫ്എടിഎഫിന്‍റെ പുതിയ പ്രഖ്യാപനം പ്രകാരം പാകിസ്ഥാനില്‍ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരര്‍ എന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റിയെന്നാണ് ആരോപിക്കുന്നത്.

പാരീസ്: തീവ്രവാദത്തിന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടില്ല എന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ തന്നെ തുടരും. തീവ്രവാദത്തിന് സഹായങ്ങള്‍ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ 'ഗ്രേ ലിസ്റ്റ്'. ഇതില്‍ നിന്ന് പാകിസ്ഥാന് ഇപ്പോഴും പുറത്തുകടക്കാനായില്ലെന്നാണ് 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ എഫ്എടിഎഫിന്‍റെ പുതിയ പ്രഖ്യാപനം പ്രകാരം പാകിസ്ഥാനില്‍ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരര്‍ എന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റിയെന്നാണ് ആരോപിക്കുന്നത്. ഹാഫിസ് സയ്യിദ്, മസൂദ് അസര്‍ പോലുള്ള ഭീകരന്മാര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയാണ് കഴിയുന്നത്.

ഈ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കാന്‍ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് നിര്‍ദേശിച്ച 27 ല്‍ 26 കാര്യങ്ങളും പാകിസ്ഥാന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയത്. അത് പരിഹരിക്കേണ്ടതുണ്ട്, ഇത് പരിഹരിക്കുന്ന മുറയ്ക്ക് എഫ്എടിഎഫ് പാകിസ്ഥാനുമായി കൂടുതല്‍ ചര്‍ച്ച നടത്തും- എഫ്എടിഎഫ് അദ്ധ്യക്ഷന്‍ മാര്‍ക്കസ് പ്ലിയര്‍ പറയുന്നു.

അഞ്ചു ദിവസം നീണ്ടു നിന്ന എഫ്എടിഎഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പ്ലീനറി സെഷനില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പണം തീവ്രവാദ, കുറ്റകൃത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴുകുന്നതില്‍ ഗൌരവമായ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 2018ലാണ് പാകിസ്ഥാനെ പാരീസ് ആസ്ഥാനമാക്കിയുള്ള എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona