പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തിൽ പങ്കെടുത്ത ചന്ദ്രമോഹൻ, പോളണ്ടിലെ പ്രവർത്തനം വിശദീകരിച്ചു.
ക്രാക്കോവ്: യുക്രെയ്‌നിൽ (Ukraine) ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ ഗംഗയുമായി സഹകരിച്ച മലയാളി വോളണ്ടിയർമാർക്ക് പോളണ്ടിൽ (Poland) നേതൃത്വം നല്‍കിയവരിൽ ഒരാളാണ് പാലക്കാട് ഒലവക്കോട് സ്വദേശി ചന്ദ്രമോഹൻ നല്ലൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തിൽ പങ്കെടുത്ത ചന്ദ്രമോഹൻ, പോളണ്ടിലെ പ്രവർത്തനം വിശദീകരിച്ചു. യുക്രെയ്നിൽ നിന്ന് എത്തുന്നവർക്ക് തുടർന്നും സഹായം ഉറപ്പാക്കുമെന്ന് ചന്ദ്രമോഹൻ തലസ്ഥാനമായ വാഴ്സോയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രഘുവംശം:
അതേസമയം, യുദ്ധത്തിന്‍റെ 22ആം നാളും റഷ്യ യുക്രെയ്നിൽ ആക്രമണം തുടരുകയാണ്. മരിയുപോളിൽ സാധാരണക്കാർ അഭയം തേടിയ തീയേറ്റർ റഷ്യ ആക്രമിച്ചതായി യുക്രെയ്ൻ. ആയിരത്തി ഇരുന്നൂറോളം പേർ ഇവിടെ അഭയം തേടിയിരുന്നു. ആക്രമണത്തിൽ ആർക്കൊക്കെ പരിക്കേറ്റെന്ന് വ്യക്തമല്ല. ചെർണിഹീവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്കു നേരെ നടന്ന വെടിവെപ്പിൽ മരണം 13 ആയി. അതിനിടെ, യുക്രെയ്ൻ-പോളണ്ട് അതിർത്തിയിലേക്കുള്ള അഭയാർത്ഥി പ്രവാഹം തുടരുകയാണ്.
ക്രൂരമായ ആക്രമണം തുടരുന്നു
ഇതുവരെ യുക്രൈനിൽ 729 പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ മുകളിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ പഴയ ആയുധങ്ങളാണ് യുക്രൈന് മേൽ പ്രയോഗിക്കുന്നതെന്നാണ് യുകെ അടക്കമുള്ള രാജ്യങ്ങളുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. എത്രയും പെട്ടെന്ന് യുക്രൈൻ പിടിക്കാമെന്ന പുടിന്‍റെ മോഹം നടന്നില്ല. ആയുധങ്ങൾ കയ്യിലുള്ളത് പലതും തീർന്നതിനാലാകാം പഴയ ആയുധങ്ങൾ റഷ്യൻ സൈന്യം യുക്രൈനിൽ പ്രയോഗിക്കുന്നതെന്നും യുകെ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇതിനിടെ, അഞ്ച് ദിവസം മുമ്പ് റഷ്യൻ സേന തട്ടിക്കൊണ്ട് പോയ മെലിറ്റോപോൾ ഗവർണറെ വിട്ടയച്ചതായി റിപ്പോർട്ടുകൾ വരുന്നു. യുക്രൈൻ സൈന്യം തടവിലാക്കിയ റഷ്യൻ പട്ടാളക്കാരെ കൈമാറിയാണ് മേയറെ മോചിപ്പിച്ചത്. കൈമാറിയ റഷ്യൻ പട്ടാളക്കാർ പലരും 2002-ലോ 2003-ലോ ജനിച്ചവരാണെന്നും, ഇപ്പോഴും കുട്ടികളായവരെയാണ് റഷ്യ പട്ടാളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രസിഡന്‍റ് സെലൻസ്കിയുടെ വാർത്താവിഭാഗം മേധാവി ദരിയ സറിവ്‍നായ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം യുക്രൈനിലെ ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരിനിന്നവർക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതിൽ മരണം പതിമൂന്നായി ഉയർന്നു. റഷ്യ പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് വടക്കൻ നഗരമായ ചെർണീവ്. ഒരു കെട്ടിടത്തിന് മുകളിലേക്ക് റഷ്യൻ ഷെൽ പതിച്ചതിനെത്തുടർന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഇതിന് താഴെ ഭക്ഷണം വാങ്ങാൻ വരി നിന്നവരാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ചെർണീവ് പൊലീസ് മേധാവ് വ്ലാദിമിർ നിദ്‍സെൽസ്കി വ്യക്തമാക്കുന്നു.
സമാധാനം പുലരുമോ?
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രൈനിയൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യുന്നു. നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികൾ രൂപീകരിക്കാമെന്നാണ് ധാരണ. ഇതടക്കം പതിനഞ്ചിന ഉടമ്പടികളുള്ള സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ ഈ ധാരണകൾ പാലിച്ചാൽ ഉടൻ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്നലെ നെതർലൻഡ്സിലുള്ള ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടിരുന്നു. ''റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം'', എന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടിനെതിരെ 13 വോട്ടുകൾ നേടിയാണ് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രൈനാണ് കോടതിയെ സമീപിച്ചത്. യുക്രൈനിയൻ സർക്കാർ നൽകിയ അപേക്ഷയിൽ, റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്നും, ക്രൂരമായ സൈനികാക്രമണമാണെന്നും ആരോപിക്കുന്നു. അടിയന്തരമായി സൈനികനീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായകോടതിയോട് യുക്രൈനിയൻ സർക്കാർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നമ്മുടെ സുപ്രീംകോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് ധൽവീർ ഭണ്ഡാരി അടക്കമുള്ളവർ ചേർന്നാണ് വിധി പ്രസ്താവിച്ചതെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര കോടതിയുടെ 15 അംഗബഞ്ചിന്‍റേതാണ് വിധി. കേസിൽ മാർച്ച് ഏഴ് വരെ കോടതി വാദം കേട്ടു. കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നതുമില്ല.
എന്നാൽ പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രൈന്‍റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഒപ്പം അന്താരാഷ്ട്രനീതിന്യായകോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്നും റഷ്യ യുഎൻ സുരക്ഷാ കൗൺസിലിൽ വാദിച്ചു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രൈനെ ആക്രമിച്ചതെന്നും അതിൽ 1951-ലെ വംശഹത്യാ കൺവെൻഷൻ ലംഘിക്കുന്ന ഒന്നുമില്ലെന്നുമായിരുന്നു റഷ്യയുടെ വാദം.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ അന്താരാഷ്ട്രകോടതി, കേസുമായി സഹകരിക്കാത്ത റഷ്യയുടെ നടപടി നിർഭാഗ്യകരമാണെന്ന് നിരീക്ഷിച്ചു. അടിയന്തരമായി യുക്രൈനിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിച്ചേ പറ്റൂവെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും പേൾ ഹാർബർ ആക്രമണവുമായെല്ലാം സമാനതകളുള്ളതാണ് റഷ്യയുടെ യുക്രൈൻ അധിനിവേശമെന്ന് ആരോപിച്ചു. വ്യോമനിരോധിതമേഖലയായി യുക്രൈനെ പ്രഖ്യാപിക്കാനുള്ള ആവശ്യം യൂറോപ്യൻ യൂണിയനോ നാറ്റോയോ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞ സെലൻസ്കി, അതേസമയം, യുദ്ധത്തിൽ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കണമെന്ന ആവശ്യം വീണ്ടും യു എസ് കോൺഗ്രസിന് മുന്നിൽ വച്ചു. ''ഞങ്ങൾക്ക് നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്'', സെലൻസ്കി പറഞ്ഞു.
