'തൊട്ടാല്‍ കത്തും'; പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു !
പാകിസ്ഥാൻ ധനമന്ത്രാലയം എക്സ് സാമൂഹിക മാധ്യമത്തിലൂടെ വില വര്‍ദ്ധനവ് ഇന്ന് (16.2.2024) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു.
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിന് പിന്നാലെ കേവല വിജയം ഉറപ്പിക്കാന്‍ പ്രധാന പാര്‍ട്ടികള്‍ കച്ചമുറുക്കുന്നതിനിടെ പാകിസ്ഥാനില്‍ പെട്രോള്‍ / ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വില 275.62 പാകിസ്ഥാനി രൂപയായും ഡീസൽ 287.33 പാകിസ്ഥാനി രൂപയായും ഉയര്‍ത്തി. പാകിസ്ഥാൻ ധനമന്ത്രാലയം എക്സ് സാമൂഹിക മാധ്യമത്തിലൂടെ വില വര്‍ദ്ധനവ് ഇന്ന് (16.2.2024) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു. ഇതോടെ പാകിസ്ഥാനില്‍ ഇന്ന് മുതല്‍ 2.73 പാകിസ്ഥാനി രൂപ വർദ്ധിപ്പിച്ച് 275.62 പാകിസ്ഥാനി രൂപയായി പെട്രോള്‍ വില ഉയര്‍ന്നു. പെട്രോളിന് പിന്നാലെ ഹൈസ്പീഡ് ഡീസലിന്‍റെ വില 8.37 പാകിസ്ഥാനി രൂപ വർദ്ധിച്ച 287.33 പാകിസ്ഥാനി രൂപയായും ഉയര്‍ന്നു. ഇതിനിടെ രാജ്യമെങ്ങും പെട്രോള്‍ / ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധങ്ങളും ശക്തമായി.
അതേസമയം, പാകിസ്ഥാനില്‍ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പ്രധാന പാര്‍ട്ടികള്‍. ജയില്‍ കിടക്കുന്ന ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐ, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് (96 സീറ്റ്) കൊണ്ട് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിനെയും (72 സീറ്റ്) ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും (52 സീറ്റ്) ഒരു പോലെ ഞെട്ടിച്ചു.
അധികാരത്തിലേറാന്‍, 133 സീറ്റിന്‍റെ ഭീരിപക്ഷം ഉറപ്പിക്കാന്‍ പിടിഐയില്‍ നിന്നും സ്വതന്ത്രരെ അടര്‍ത്തിമാറ്റാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ്. ഇതിനിടെ ബിലാവല്‍ ഭൂട്ടോ നവാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുന്നത് പ്രശ്നം അത്ര സുഖകരമായി പരിഹരിക്കപ്പെടില്ലെന്ന ആശങ്കയുണ്ടാക്കുന്നു. അതേസമയം പിതാവ് ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്‍റ് ആക്കിയാല്‍ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കാമെന്നാണ് മകന്‍ ബിലാവല്‍ ഭൂട്ടോയുടെ നിലപാട്. പാക് പട്ടാളത്തിന്‍റെ പിന്തുണ നവാസ് ഷെരീഫിനാണെന്നത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കേവലഭൂരിപക്ഷം ഉറപ്പാക്കി അധികാരത്തിലേറിയാലും പെട്രോള്‍ / ഡീസല്‍ വിലവര്‍ദ്ധനവും നാണയപെരുപ്പവും പാകിസ്ഥാനില്‍ അധികാരം അത്രയ്ക്ക് സുഖകരമാകില്ലെന്ന സൂചനകള്‍ നല്‍കുന്നു.