30,000 അടി ഉയരത്തില്‍ പറക്കവെ പൈലറ്റ് ബോധരഹിതനായി; ജെറ്റ് 2 വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തി
വിമാനത്തിന്‍റെ മുന്‍ഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പട്ടു.
ഇംഗ്ലണ്ട്: അടുത്ത കാലത്തായി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അടിയന്തര ലാന്‍റിങ്ങ് നടത്തിയെന്ന വാര്‍കത്തകള്‍ വര്‍ദ്ധിക്കുകയാണ്. 37,000 അടി ഉയരത്തില്‍ പറക്കവെ സുഡാനിലെ കാർട്ടൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റ് ET343 എന്ന വിമാനത്തിലെ പൈലറ്റുമാർ ഉറങ്ങിപ്പോയെന്നും ഇതിനെ തുടര്‍ന്ന് അലാറം മുഴക്കി പൈലറ്റുമാരെ ഉണര്‍ത്തിയ ശേഷം വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തിയ വാര്‍ത്ത പുറത്ത് വന്നത്. അതിന് പിന്നാലെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നിന്നും പുറപ്പെട്ട ജെറ്റ് 2 വിമാനം 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റ് ബോധരഹിതനായെന്ന വാര്‍ത്ത വരുന്നത്.
ബർമിംഗ്ഹാമിൽ നിന്ന് തുർക്കിയിലെ അന്‍റാലിയയിലേക്ക് പോവുകയായിരുന്ന ജെറ്റ് 2 വിമാനം 30,000 അടി ഉയരത്തില്‍ പറക്കവെ പൈലറ്റ് ബോധരഹിതനാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനയാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പട്ടു. ഇതേ തുടര്‍ന്ന് തുടര്‍ന്ന് സഹ പൈലന്‍റ് അടിയന്തര ലാന്‍റിങ്ങിന് ശ്രമിച്ചു. ഒടുവില്‍ ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം വിമാനം റണ്‍വേയില്‍ തങ്ങി.
എന്നാല്‍, പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തിയതെന്ന് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍, ഒരു 'മുൻകരുതൽ നടപടി' എന്ന നിലയിലാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ജെറ്റ്2 വക്താവ് പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം സമയം റണ്‍വെയില്‍ വിമാനം തങ്ങി. അതിന് ശേഷമാണ് ആംബുലന്‍സ് വന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും നേരം തങ്ങളെ പുറത്ത് വിടാതെ വിമാനത്തില്‍ തന്നെ ഇരുത്തിയെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
എന്നാല്‍, വിമാനം മെഡിക്കല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചര്‍ നല്‍കിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് അറിയിച്ചു.