പ്രധാനമന്ത്രി നരേന്ദ്ര മോദി 3 ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിലെത്തി. ദേശീയ ദിനത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയാകുന്ന അദ്ദേഹം, പ്രസിഡന്‍റ് പാട്രിക് ഹെർമെയിനുമായി കൂടിക്കാഴ്ച നടത്തുകയും ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ചെയ്യും

വിക്ടോറിയ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി. സെയ്ഷെൽസ് ദേശീയ ദിനത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കൽ ​ഗാർഡൻ സന്ദർശിക്കാൻ പോയത്. പ്രസിഡന്‍റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു. സന്ദർശനത്തിന്റെ ഭാ​ഗമായി സെയ്ഷെൽസ് ദേശീയ അസംബ്ലിയിലും മോദി സംസാരിക്കുന്നുണ്ട്. ഇന്ത്യൻ സമയം നാളെ വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സെയ്ഷെൽസ് പ്രസിഡന്‍റുമായി സ്റ്റേറ്റ് ഹൗസിൽ മോദി പ്രത്യേക ചർച്ചയും നടത്തും. ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. 3 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ചയാകും മോദി മടങ്ങുക. അടുത്തയാഴ്ച മോദി ഓസ്ട്രേലിയ, ന്യൂസിലൻറ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെയ്ഷെൽസിനെ അറിയാം

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അതീവ മനോഹരമായ ഒരു ദ്വീപ് സമൂഹ രാജ്യമാണ് സെയ്ഷെൽസ്. കന്യാവനങ്ങൾ, മനോഹരമായ കടൽത്തീരങ്ങൾ, അപൂർവ ജീവജാലങ്ങൾ എന്നിവയാൽ ലോകപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ രാജ്യം. വിക്ടോറിയയാണ് തലസ്ഥാനം. 1.35 ലക്ഷം മാത്രമാണ് ജനസംഖ്യ. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാന നഗരങ്ങളിൽ ഒന്നാണിത്. ഏകദേശം 115 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. ഇവയിൽ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്. രാജ്യത്തെ 90% ജനങ്ങൾ താമസിക്കുന്നത് വിക്ടോറിയ ദ്വീപിലാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴദ്വീപായ (Coral Atoll) 'അൽദാബ്ര' (Aldabra) സെയ്ഷെൽസിലാണ്. ഇത് യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.