യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
വത്തിക്കാൻ: ട്രംപ് ഭരണകൂടത്തെ പേടിയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. താൻ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തർക്കത്തിനില്ലെന്നും മാർപാപ്പ പറഞ്ഞു. സമാധാനം ആണ് വേണ്ടതെന്നും യുദ്ധങ്ങൾ അവസാനിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്, പോപ്പ് ലെയോയെ തള്ളിയത്. പോപ്പ് വളരെ ലിബറലായ വ്യക്തിയാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്ത ആളാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒപ്പം പോപ്പ് ആണവായുധം ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി കളിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കക്കാരനായ പോപ്പ് ലെയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. "മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!" എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ. ഇതിന് പിന്നാലെ തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ "ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട" എന്ന് ട്രംപ് കുറിച്ചു.

