നാഗോ നഗരത്തിനോട് ചേര്‍ന്നുള്ള കടല്‍ ജലത്തിന്‍റെ നിറമാണ് ചൊവ്വാഴ്ച മുതല്‍ ചുവക്കാന്‍ തുടങ്ങിയത്. ചെറിയ രീതിയില്‍ പടര്‍ന്ന ചുവപ്പ് പതുക്കെ കടല്‍ തീരത്ത് മുഴുവനായി പടരുകയായിരുന്നു.

ഒകിനാവ: ബിയര്‍ ഫാക്ടറിയില്‍ നിന്നുള്ള ലീക്കിന് പിന്നാലെ നിറം മാറി ഒരു തുറമുഖം. ജപ്പാനിലെ ഒകിനാവ തുറമുഖത്തോട് ചേര്‍ന്നുള്ള കടലിന്‍റെ നിറത്തിലാണ് മാറ്റമുണ്ടായത്. തെളിഞ്ഞ ജലത്തിന് ഏറെ പേരു കേട്ടിട്ടുള്ള നാഗോ നഗരത്തിനോട് ചേര്‍ന്നുള്ള കടല്‍ ജലത്തിന്‍റെ നിറമാണ് ചൊവ്വാഴ്ച മുതല്‍ ചുവക്കാന്‍ തുടങ്ങിയത്. ചെറിയ രീതിയില്‍ പടര്‍ന്ന ചുവപ്പ് പതുക്കെ കടല്‍ തീരത്ത് മുഴുവനായി പടരുകയായിരുന്നു.

കടുംചുവപ്പ് നിറത്തിലേക്ക് ജലം മാറിയതോടെ നഗരവാസികളും ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജപ്പാനിലെ പ്രമുഖ ബിയര്‍ നിര്‍മ്മാണ ശാലയിലെ ലീക്കാണ് ജലത്തിന്‍റെ നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. ബിയറിന് നിറം പകരുന്ന കെമിക്കലായിരുന്നു ഭീതിപ്പെടത്തിയ നിറം മാറ്റത്തിന് കാരണമായത്. ഒറിയോണ്‍ ബ്രൂവറീസ് എന്ന ബിയര്‍ നിര്‍മ്മാണ ശാലയിലെ കൂളിംഗ് സിസ്റ്റത്തിലുണ്ടായ തകരാറിന് പിന്നാലെ മഴവെള്ളം ഒഴുകി പോകാനായി ഉണ്ടാക്കിയ ചാലുകളിലൂടെ കളര്‍ കടലില്‍ കലരുകയായിരുന്നു. പ്രൊപിലൈന്‍ ഗ്ലൈകോള്‍ എന്ന കെമിക്കലാണ് ലീക്കായത്. ഇത് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ബിയര്‍ കമ്പനി വാദിക്കുന്നത്. എങ്കിലും നാഗോ നഗരത്തിലെ ജനങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ ബിയര്‍ കമ്പനി ക്ഷമാപണം നടത്തിയിട്ടുണ്ട്.

അമിതമായുള്ള ജലാംശത്തെ ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതാണ് ഈ കെമിക്കലെന്നാണ് കമ്പനി വിശദമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഒറിയോണ്‍ ബ്രൂവറീസ് പ്രസിഡന്‍റ് ഹജിമേ മുറാനോ മാധ്യമങ്ങളോട് വിശദമാക്കിയ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹജിമേ മുറാനോ വ്യക്തമാക്കി. ഒകിനാവയില്‍ ഏറെ പ്രശസ്തമാണ് ഓറിയോണ്‍ ബ്രൂവറിയുടെ ബിയര്‍. ജപ്പാനിലെ മറ്റ് മേഖലയിലേക്ക് വലിയ രീതിയിലാണ് ഈ ബിയര്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player