പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അമേരിക്കൻ സന്ദ‍ര്‍ശനം പല തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ സന്ദ‍ര്‍ശനത്തിൽ  ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ ബന്ധവും സൗഹൃദവും മറ്റൊരു തലത്തിലേക്ക് മുന്നേറാൻ സാധ്യതയുള്ള പ്രധാന മേഖലകൾ ച‍ര്‍ച്ച ചെയ്യപ്പെടുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദ‍ര്‍ശനം പല തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ സന്ദ‍ര്‍ശനത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ ബന്ധവും സൗഹൃദവും മറ്റൊരു തലത്തിലേക്ക് മുന്നേറാൻ സാധ്യതയുള്ള പ്രധാന മേഖലകൾ ച‍ര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരു രാജ്യങ്ങളും സാങ്കേതികവിദ്യയുടെ പുതിയ പ്രവർത്തന മന്ത്രമായി കണക്കാക്കുന്നത്, മനുഷ്യ മൂലധനവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന ഒരു ആവാസവ്യവസ്ഥയിൽ നിക്ഷേപിക്കുക എന്നതാണ്. ഇത്തരത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്ന മേഖലകൾ എന്തൊക്കെയെന്ന് നോക്കാം.

ഡീൽ 1: 

ഇന്ത്യയിൽ GE എയ്‌റോസ്‌പേസിന്റെ F414 എഞ്ചിനുകളുടെ സംയുക്ത ഉൽപ്പാദനമടക്കമുള്ളവ ഒപ്പിടാനിരിക്കുന്ന കരാറുകളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ എയർഫോഴ്‌സിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് എംകെ2 പദ്ധതിയുടെ ഭാഗമായാണിത്. തേജസ് എംകെ2 വിമാനങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എഫ് 414 എഞ്ചിനുകൾ കൂടുതൽ സജ്ജമാക്കും. ജിഇ തുടക്കത്തിൽ പുതിയ എഞ്ചിനുകൾ വിതരണം ചെയ്യുകയും, തുടർന്ന് ഇന്ത്യയിൽ ജെറ്റ് എഞ്ചിനുകൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള സാങ്കേതിക കൈമാറ്റം നടത്തുകയും ചെയ്യും.

ഡീൽ 2: 

നാസയും ഐഎസ്ആർഒയും 2024-ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു സംയുക്ത ദൗത്യത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഈ വർഷം മനുഷ്യ ബഹിരാകാശ യാത്രാ സഹകരണത്തിനായി ഇരു സ്ഥാപനങ്ങളും സുപ്രധാന മാനദണ്ഡം വികസിപ്പിക്കും.

ഡീൽ 3: യുഎസ് ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ഇന്ത്യ. 1967-ലെ ബഹിരാകാശ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, സിവിൽ ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു നോൺ-ബൈൻഡിംഗ് ഇന്‍റര്‍നാഷണല്‍ കരാറാണ് ആർട്ടെമിസ് ഉടമ്പടി. നിലവില്‍ 26 രാജ്യങ്ങള്‍ കാരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ 2025 -ഓടെ ചന്ദ്രനേയും മറ്റും സംബന്ധിച്ച ബഹിരാകാശ യാത്ര സുഗമമാക്കാൻ ലക്ഷ്യമിടുന്നു. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമാകാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയെയും റഷ്യയെയും അലോസരപ്പെടുത്തും എന്നുറപ്പ്.

ഡീല്‍ നമ്പര്‍ 4: വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ചാലകങ്ങൾക്കായി ഒരു എക്കോസിസ്റ്റം സൃഷ്ടിക്കാൻ ഇന്ത്യൻ, യുഎസ് കമ്പനികൾ കൈകോർക്കും. പ്രത്യേകിച്ചും, ഇന്ത്യൻ നാഷണൽ അർധചാലക മിഷന്റെ പങ്കാളിത്തത്തോടെ, മൈക്രോൺ ടെക്‌നോളജി, 800 മില്യൺ ഡോളറിലധികം നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.

ഡീല്‍ നമ്പര്‍ 5: ഓപ്പൺ റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് സംവിധാനങ്ങളിൽ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളും ഓപ്പൺ റൺ, ഫീൽഡ് ട്രയലുകൾ, റോൾഔട്ടുകൾ എന്നിവയിൽ പങ്കാളിത്തം പ്രഖ്യാപിക്കും. യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസിൽ നിന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ധന സഹായവും ലഭിക്കും. 

ഡീല്‍ നമ്പര്‍ 6

ഇരു രാജ്യങ്ങളും അവരുടെ നയതന്ത്ര ഔട്ട്‌പോസ്റ്റുകൾ വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യ സിയാറ്റിലിൽ ഒരു പുതിയ കോൺസുലേറ്റ് തുറക്കും. ഇതോടെ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ എണ്ണം ആറായി ഉയരും. ബംഗളൂരുവിലും അഹമ്മദാബാദിലും ഓരോ പുതിയ കോൺസുലേറ്റുകൾ വീതം യുഎസ് തുറക്കും.