അമേരിക്കൻ കുടിയേറ്റ നയത്തിൽ നിർണായക മാറ്റം. ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങി അവിടെ കാത്തിരിക്കണമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ്. പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 

വാഷിങ്ടൺ: അമേരിക്കൻ കുടിയേറ്റ നയത്തിൽ നിർണായക മാറ്റവുമായി ഡോണാൾഡ് ട്രംപ് ഭരണകൂടം. അമേരിക്കയിൽ നിയമപരമായ സ്ഥിരതാമസത്തിനുള്ള രേഖയായ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്കായി പുതിയ മാർഗനിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഗ്രീൻ കാർഡിന് അപേക്ഷിച്ച് യുഎസിൽ തുടരുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നും അവിടെ കാത്തിരിക്കണമെന്നുമാണ് പുതിയ നിർദേശം. ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ സ്വന്തം രാജ്യത്തുനിന്ന് അപേക്ഷ സമർപ്പിക്കണമെന്ന് നിർദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred

യുഎസ് ഇമിഗ്രേഷൻ ആൻ്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 245 (എ) അനുസരിച്ച് താൽക്കാലിക കുടിയേറ്റേതര സ്റ്റാറ്റസ് സ്ഥിരമായ കുടിയേറ്റ സ്റ്റാറ്റസിലേക്ക് മാറ്റുന്ന നടപടിക്രമം യുഎസിന് പുറത്താണ് നടക്കേണ്ടതെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പറഞ്ഞു.

യുഎസിൽ കുടിയേറ്റേതര വിസകളിലെത്തി സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്തേക്ക് മടങ്ങി സ്ക്രീനിങ് നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. യുഎസിലേക്ക് കുടിയേറ്റക്കാരനായി മടങ്ങുന്നതിന് മുൻപ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽനിന്ന് കുടിയേറ്റ വിസ നേടണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കി. കുടിയേറ്റ വിസ, തൊഴിലധ്ഷ്ഠിത വിസയോ കുടുംബാധിഷ്ഠിത വിസയോ അല്ലെങ്കിൽ നിക്ഷേപകർക്കുള്ളതോ ആകാം.

അമേരിക്കയുടെ താൽക്കാലിക വിസകളായ ബി1/ബി2, എഫ്1/എം1, ജെ1, എച്ച്-1ബി, ഒ-1 എന്നീ വിസ ഉടമകളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, ജോലിക്കാർ എന്നിവർക്ക് അനുവദിക്കുന്ന വിസകളാണ് ഇവ. അമേരിക്കയുടെ താൽക്കാലിക വർക്ക് വിസകളായ എച്ച്-1ബി, ഒ-1 വിസകളിൽ എത്തുന്നവരാണ് പ്രധാനമായും ഗ്രീൻ കാർഡിന് അപേക്ഷിച്ചിരുന്നത്. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുതലായതിനാൽ അപേക്ഷ സമർപ്പിച്ച ശേഷമുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് വർഷങ്ങൾ വരെ നീളാറുണ്ട്.