ലോകം കാത്തിരിക്കുന്ന വാര്‍ത്ത ഉടനെത്തുമോ? ഷീ ജിൻപിങ് - പുടിൻ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള നിർണായക വിവരം പുറത്ത്
റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മോസ്കോയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.
മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക ചർച്ചകൾ നാളെ ആരംഭിക്കും. യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ചൈനീസ് പ്രസിഡന്‍റിന്‍റെ ആദ്യ റഷ്യൻ സന്ദർശനമാണിത്.
സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്ന് ഷി ജിൻ പിങ് പറഞ്ഞു. റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മോസ്കോയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വച്ച സമാധാന ചർച്ചയ്ക്ക് തയാറാണെന്ന് പുടിൻ ഷി ജിൻ പിങ്ങിനെ അറിയിക്കുകയായിരുന്നു.
എന്നാൽ ഇന്ന് ഔദ്യോഗിക ചർച്ചകൾ ഉണ്ടായില്ല. നാളെയാണ് ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. ചില സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഷി ജിൻ പിങ്ങിന്‍റെ സൗഹ്യദം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പണമെന്ന് പുടിനോട് ആവശ്യപ്പെടണമെന്ന് യുക്രൈനും ബ്രിട്ടണും ആവശ്യപ്പെട്ടിരുന്നു.
യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള വളരെ സുപ്രധാനമായ ഒരു സമാധാന പദ്ധതിയുമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മോസ്കോയിലെത്തുന്നതെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. അതേസമയം, ഷീയുടെ സന്ദർശനത്തിൽ ആയുധ കരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടിൽ പുടിനെ പിന്തുണച്ച് ഇന്ന് ചൈന പ്രസ്താവനയിറക്കുകയും ചെയ്തു.