അഫ്ഗാനിലെ ആദ്യ വനിതാ സംവിധായികയ്ക്ക് വെടിയേറ്റു
രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് സബ. സ്ത്രീകളുടെ അവകാശ പ്രവർത്തക കൂടിയാണ് അവർ.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും പ്രമുഖ നടിയുമായ സബ സഹറിന് വെടിയേറ്റു. അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ കാറിൽ ജോലിക്ക് പോകുമ്പോൾ അക്രമികൾ കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു- സബയുടെ ഭർത്താവ് എമൽ സാകിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് സബ. സ്ത്രീകളുടെ അവകാശ പ്രവർത്തക കൂടിയാണ് അവർ. കാബൂളിന്റെ പടിഞ്ഞാറ് സബയുടെ താമസ്ഥലത്തിനു സമീപത്താണ് വെടിവയ്പ്പുണ്ടായത്. ഈ സമയം കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സബയും ഒരു കുട്ടിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഡ്രൈവറുമായിരുന്നു കാറിൽ. വെടിവയ്പിൽ കുട്ടിക്കും ഡ്രൈവർക്കും പരിക്കേറ്റില്ല.
സബ വീട്ടിൽ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. സബയെ വിളിച്ചപ്പോൾ വയറ്റിൽ വെടിയേറ്റതായി അറിയിച്ചു. ഉടൻ തന്നെ താൻ സംഭവസ്ഥലത്തെത്തി.
എല്ലാവർക്കും പരിക്കേറ്റതായി മനസിലായി. പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. സബ സഹറിന്റെ വയറില്‍ ഓപ്പറേഷന് വിജയകരമായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയോ വ്യക്തമല്ല.
അഫ്ഗാനിസ്ഥാനില്‍ കലാകാരന്മാര്‍ക്കെതിരെയും, സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ അക്രമികളെ പിടികൂടാന്‍ അഫ്ഗാന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.