യേൽ യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ അൽ-ഫാഷിറിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഖാർതൂം: സുഡാനിൽ നടന്ന കൂട്ടക്കൊലകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സുഡാനീസ് സൈന്യവുമായുള്ള രണ്ടര വർഷം നീണ്ട യുദ്ധത്തിനൊടുവിൽ അൽ-ഫാഷിർ ഗരം പിടിച്ചെടുത്ത ആർഎസ്എഫ് സായുധ സംഘം നൂറുകണക്കിനാളുകളെ ആണ് കൂട്ടത്തോടെ വകവരുത്തിയത്. ഒട്ടേറെ സാധാരണക്കാരെ ആർഎസ്എഫ് സംഘം വളയുകയും മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെക്കുകയും പിന്നീട് വാഹനങ്ങൾ ഉപയോഗിച്ച് ചതച്ചരയ്ക്കുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. കുട്ടികളെപ്പോലും ഈ രീതിയിൽ ഭീകരസംഘം കൊന്നുതള്ളി. തെരുവിൽ അറുപതോളം പേരെ നിരത്തിനിർത്തി വെടിവെച്ചു കൊല്ലുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ.
ഒട്ടേറെ സാധാരണക്കാരെ ആഎസ്ഫ് ഭീകര സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റതോ പ്രായമായതോ ആയ പലർക്കും നഗരം വിട്ടുപോകാൻ കഴിഞ്ഞില്ല. അവരിൽ പലരും സ്വന്തം വീടുകളിൽ വെച്ച് കൊല്ലപ്പെട്ടു. ആർഎസ്എഫ് ആക്രമണം ആരംഭിച്ചതു മുതൽ വാർത്താ വിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ അൽ-ഫാഷിറിൽ നടന്ന കാര്യങ്ങൾ പലതും ഇനിയും പുറംലോകം അറിഞ്ഞിട്ടില്ല. യേൽ യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ അൽ-ഫാഷിറിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോൾ ഏറ്റവും രൂക്ഷമായ മനുഷ്യക്കുരുതി നടക്കുന്നത് സുഡാന്റെ പടിഞ്ഞാറൻ മേഖലയായ ഡാർഫുറിലാണ്. 90 ശതമാനം സുഡാനീസ് അറബ് വംശജർ ഉള്ള രാജ്യത്ത് അഞ്ചു ശതമാനം ക്രൈസ്തവരും ബാക്കി അഞ്ചു ശതമാനം പ്രാദേശിക ഗോത്ര വിഭാഗങ്ങളും ആണ്. ഇവർ ആണ് കൂട്ടക്കൊലയ്ക്ക് ഇരയായവരിൽ അധികവും. സുഡാൻ സൈന്യത്തിന്റെ ചാരന്മാർ എന്നാരോപിച്ച് നൂറു കണക്കിന് മറ്റാളുകളെയും ആർഎസ്എഫ് ഫോഴ്സ് കൊലപ്പെടുത്തി. എൽ ഫാഷർ നഗരത്തിൽ മാത്രം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ വംശീയകൂട്ടക്കൊലകളിൽ മൂവായിരം പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സുഡാന്റെ സൈന്യമായ സുഡാനീസ് ആംഡ് ഫോഴ്സും രാജ്യത്തെ മറ്റൊരു അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ രാജ്യത്തിന്റെ അധികാരം പിടിയ്ക്കാനായി 2023 ഏപ്രിൽ മുതൽ ഇരുവിഭാഗങ്ങളും കനത്ത പോരാട്ടത്തിൽ ആണ്.


