ഇറാൻ-യുഎസ് മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ സന്ദർശിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമുള്ള സന്ദർശനത്തിൽ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സാമ്പത്തിക, പ്രതിരോധ സഹകരണവും ചർച്ചയാകും.

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സന്ദർശനത്തിന് ക്ഷണിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അടുത്ത 48 മണിക്കൂറിനുള്ളിൽ പാക് പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുമെന്ന് ജിയോ ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമൊന്നും ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി സന്ദർശനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ നിർത്തിവച്ചിട്ടുണ്ടെങ്കിലും, സംഘർഷങ്ങൾ തുടരുകയാണ്. ഇസ്ലാമാബാദിൽ നടന്ന ചർച്ച ശനിയാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെ 21 മണിക്കൂർ നീണ്ടുനിന്നെങ്കിലും കരാറിലെത്താൻ സാധിച്ചിരുന്നില്ല. ചർച്ചകൾക്ക് ശേഷം, ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഉൾപ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഉപരോധിക്കുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചിരുന്നു.

റിയാദ് സന്ദർശന വേളയിൽ, പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി കൂടിയാലോചനകൾ നടത്തും. സൗദിയും ഖത്തറും പാകിസ്ഥാന് 5 ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചതിന് ശേഷം, സാമ്പത്തിക സഹകരണവും പ്രധാന ചർച്ചയായേക്കും.

പ്രതിരോധ സേനാ മേധാവി അസിം മുനീർ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, സ്പെഷ്യൽ അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫത്തേമി എന്നിവരും ഷെഹ്ബാസ് ഷെരീഫിനൊപ്പമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഉടമ്പടി പ്രകാരം സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ യുദ്ധവിമാനങ്ങളും മറ്റ് സൈനിക സേനകളെയും സൗദി അറേബ്യയിലേക്ക് അയച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ഒപ്പുവച്ച കരാർ, ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണത്തെയും ഇരുവർക്കുമെതിരായ ആക്രമണമായി കണക്കാക്കാൻ ഇരുപക്ഷത്തെയും പ്രതിജ്ഞാബദ്ധമാക്കുന്നു.