Asianet News MalayalamAsianet News Malayalam

ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനം; സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിച്ച് ബ്രസീൽ സൈന്യം

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി.

Security forces detain Bolsonaro supporters for invade Brazil presidential palace
Author
First Published Jan 9, 2023, 11:06 PM IST

ബ്രസീല്‍: ബ്രസീലിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം. കാപ്പിറ്റോൾ കലാപത്തിന്റെ മാതൃകയിൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി നീക്കമാണ് സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തിൽ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു.

അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി. മൂവായിരത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികൾ ഇരച്ചെത്തി. സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവിൽ ആക്രമിക്കപ്പെട്ടു.  

ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. തിരക്കിട്ട് തിരികെ തലസ്ഥാനമായ ബ്രസീലിയയിലെത്തിയ ലുല ഡ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. പിന്നാലെ സൈന്യം രംഗത്തെത്തി. ആയിരത്തി ഇരുന്നൂറിലധികം അക്രമികളെ പിടികൂടി. വാഹനങ്ങൾ പിടിച്ചെടുത്തു. തന്ത്രപ്രധാന മേഖലകൾ തിരിച്ചു പിടിച്ചു.

ബ്രസീലില്‍ നടന്ന അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ബ്രസീലിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പമെന്ന് പ്രഖ്യാപിച്ചു. എല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ലുല ഡ സിൽവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പയും അട്ടിമറി നീക്കത്തെ അപലപിച്ചു. അതേസമയം അക്രമത്തിൽ പങ്കില്ലെന്നായിരുന്നു അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് കടന്ന മുൻ പ്രസിഡന്‍റ് ബോൾസനാരോയുടെ പ്രതികരണം.

 നിലവിൽ രാജ്യം ശാന്തമാണെങ്കിലും ബ്രസീലിയയിൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീലിയയിലെ ഗവർണറെ സർക്കാർ പുറത്താക്കി. കലാപം തടയാൻ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് നടപടി. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അടിയന്തര യോഗം ലുല വിളിച്ചിട്ടുണ്ട്.

Read More : ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി
 

Follow Us:
Download App:
  • android
  • ios