പരിശോധിച്ച സ്രാവുകളിൽ ഭൂരിഭാഗത്തിന്റെയും രക്തത്തിൽ കഫീൻ, സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരികൾ (അസറ്റാമിനോഫെൻ, ഡിക്ലോഫെനാക് പോലുള്ളവ) എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടിട്ടുണ്ട്.

ബഹമാസ്: സ്രാവുകളുടെ രക്തത്തിൽ അപകടകരമായ തോതിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ. ബഹാമാസ് ദ്വീപുകളോട് ചേർന്ന് 85ഓളം സ്രാവുകളിൽ നടത്തിയ പരിശോധനയിലാണ് കഫീൻ, വേദനസംഹാരികൾ, കൊക്കെയ്ൻ അടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയത്. അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി സമുദ്ര ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. 5 വിഭാഗത്തിൽ നിന്നുള്ള 85ലേറെ സ്രാവുകളിലാണ് രക്ത പരിശോധന പൂർത്തിയാക്കിയത്. സമുദ്രത്തിൽ കലരുന്ന ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശോധനയിലാണ് സ്രാവുകളിൽ ലഹരി വസ്തുക്കൾക്ക് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. മനുഷ്യർ ഉപയോഗിക്കുന്ന മരുന്നുകളും ലഹരിവസ്തുക്കളും സമുദ്രജീവികളിലേക്ക് എത്തുന്നതിനെക്കുറിച്ച് ആശങ്കയുണർത്തുന്നതാണ് പുതിയ പഠനറിപ്പോർട്ട്. മനുഷ്യശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ സമുദ്ര പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കയുണർത്തുന്ന കണ്ടെത്തലുകൾ. പരിശോധിച്ച സ്രാവുകളിൽ ഭൂരിഭാഗത്തിന്റെയും രക്തത്തിൽ കഫീൻ, സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരികൾ (അസറ്റാമിനോഫെൻ, ഡിക്ലോഫെനാക് പോലുള്ളവ) എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടിട്ടുണ്ട്. ചില സ്രാവുകളുടെ ശരീരത്തിൽ ഒരേസമയം ഒന്നിലധികം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മലിനജല ശുദ്ധീകരണ സംവിധാനങ്ങളുടെ പോരായ്മയാണ് ഇത്തരം പദാർത്ഥങ്ങൾ കടലിലെത്താൻ പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യർ ഉപയോഗിക്കുന്ന മരുന്നുകളും ലഹരിവസ്തുക്കളും മൂത്രത്തിലൂടെയും മറ്റും പുറന്തള്ളപ്പെടുകയും അവ ഒടുവിൽ സമുദ്രത്തിൽ ചെന്നെത്തുകയും ചെയ്യുന്നു. ഈ രാസവസ്തുക്കൾ സ്രാവുകളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്, എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പരാനയിലെ പ്രൊഫസർ നടാഷ വോസ്നിക് പറയുന്നത്. സ്രാവുകളുടെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം), സമ്മർദ്ദ നില എന്നിവയിൽ ഇത്തരം പദാർത്ഥങ്ങൾ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.സമുദ്രത്തിലെ വന്യജീവികൾ നേരിടുന്ന പരോക്ഷമായ ഭീഷണികളെക്കുറിച്ച് ഈ പഠനം ഗൗരവകരമായ മുന്നറിയിപ്പാണ് നൽകുന്നത്. പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ രീതികളുടെ ആവശ്യകതയിലേക്കുമാണ് ഗവേഷണം വിരൽ ചൂണ്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം