അമേരിക്ക 21-ാം നൂറ്റാണ്ടിൽ 10 രാജ്യങ്ങളെ ആക്രമിക്കുന്നതിനായി 8 ട്രില്യൺ ഡോളർ ചെലവഴിച്ചതായി അൽ ജസീറ റിപ്പോർട്ട്. ഈ സൈനിക നീക്കങ്ങൾ നേരിട്ടും അല്ലാതെയും 47 ലക്ഷത്തോളം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കും കാരണമായി

ന്യൂയോർക്: സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം പിറന്ന 21ാം നൂറ്റാണ്ട് ആദ്യപാദം പിന്നിടുമ്പോൾ അമേരിക്ക കോടികൾ ചെലവാക്കി ആക്രമിച്ചത് 10 രാജ്യങ്ങളെ. 2001 ന് ശേഷം 2026 ൽ ഇറാനിൽ വരെ എത്തിനിൽക്കുന്ന ആക്രമണങ്ങളുടെ നീണ്ട പട്ടികയാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ പുറത്തുവിട്ടത്. മാറി മാറി അധികാരത്തിലേറിയ നാല് പ്രസിഡൻ്റുമാരുടെ കാലയളവിലാണ് അമേരിക്ക ഈ ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, പാകിസ്ഥാൻ, സൊമാലിയ, ലിബിയ, സിറിയ, വെനിസ്വേല, നൈജീരിയ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക പ്രധാനമായും സൈനിക ആക്രമണങ്ങൾ നടത്തിയത്. ഇതിൽ ഡ്രോൺ ആക്രമണങ്ങൾ മുതൽ വൻ സൈനിക ശേഷി ഉപയോഗിച്ച് നടത്തിയ അധിനിവേശം വരെയുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ 'വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനമനുസരിച്ച്, ഈ യുദ്ധങ്ങളിൽ നേരിട്ടുള്ള ആക്രമണങ്ങളിലൂടെ 9,40,000 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് ശേഷമുണ്ടായ കൊടുംപട്ടിണിയും, ചികിത്സ ലഭിക്കാതെയും ഗുരുതര രോഗം ബാധിച്ചുമുള്ള മരണങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മരണസംഖ്യ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലാണ്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ യുദ്ധങ്ങൾക്കായി അമേരിക്ക ഏകദേശം 5.8 ട്രില്യൺ ഡോളർ ചിലവാക്കി. ഈ യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികരുടെ ചികിത്സയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി 2.2 ട്രില്യൺ ഡോളർ കൂടി ചിലവ് പ്രതീക്ഷിക്കുന്നു. ഇതോടെ ആക്രമണങ്ങളുടെ പേരിൽ അമേരിക്കയുടെ ആകെ ചിലവ് എട്ട് ലക്ഷം കോടി ഡോളറാണ്. 2026-ന്റെ തുടക്കത്തിൽ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും വലിയ യുദ്ധഭീതി ഉയർത്തിയിരിക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ഭീകരവാദം തുടച്ചുനീക്കാനെന്ന പേരിൽ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ പല രാജ്യങ്ങളിലും കടുത്ത രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായി. ഇതിലൂടെ ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഈ രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.