നോർത്ത് ആഫ്രിക്കൻ അതിർത്തിയായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ എത്തിയതിനെ തുടർന്ന് സ്പെയിൻ കടൽ അതിർത്തിയിൽ സുരക്ഷാ വേലി സ്ഥാപിച്ചു. ഈ സംഭവത്തിൽ 67 കുടിയേറ്റക്കാർ മരിക്കുകയും യൂറോപ്യൻ യൂണിയനിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

സെവൂട്ട: നോർത്ത് ആഫ്രിക്കൻ അതിർത്തി പ്രദേശമായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ അതിക്രമിച്ചു കയറിയതിന് പിന്നാലെ മൊറോക്കോയുമായുള്ള കടൽ അതിർത്തിയിൽ 500 മീറ്റർ നീളത്തിൽ സുരക്ഷാ വേലി സ്ഥാപിച്ച് സ്പെയിൻ. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ടും കടലിൽ മുങ്ങിയുമായി കുറഞ്ഞത് 67 കുടിയേറ്റക്കാർ മരിച്ചതായി ശനിയാഴ്ച സ്പെയിൻ സർക്കാർ സ്ഥിരീകരിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ കുടിയേറ്റക്കാർ പെട്ടെന്ന് ഒഴുകിയെത്തിയത് വൻ മാനുഷിക പ്രതിസന്ധിക്കാണ് വഴിതുറന്നത്. അറ്റ്ലാന്റിക് സമുദ്രവും മെഡിറ്ററേനിയൻ സമുദ്രവും ചേരുന്ന നിർണായക മേഖലയിലെ സ്പാനിഷ് അധീനതയിലുള്ള നഗരമാണ് സെവൂട്ട. സംഭവത്തിന് പിന്നാലെ യൂറോപ്യൻ യൂണിയനിൽ രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. സ്പെയിനിലെ പെഡ്രോ സാഞ്ചസ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളെ പ്രതിപക്ഷം കടുത്ത ഭാഷയിൽ വിമർശിച്ചു. അതിർത്തി കടന്നുകയറ്റം തടയുന്നതിൽ പരാജയപ്പെട്ട സ്പെയിനെ പാസ്‌പോർട്ട് രഹിത 'ഷെംഗൻ മേഖല'യിൽ നിന്ന് പുറത്താക്കണമെന്ന് ചില ഇ.യു നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ ഈ ആവശ്യങ്ങൾ വ്യാജ പ്രചാരണങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മറുപടി നൽകി. മൊറോക്കോ സ്പെയിന് ഭീഷണിയല്ലെന്നും വിശ്വസ്ത പങ്കാളിയാണെന്നും സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്ക വ്യക്തമാക്കി.

അതേസമയം, ഇറ്റലി, ഡെൻമാർക്ക്, ജർമ്മനി, ഓസ്ട്രിയ ഉൾപ്പെടെയുള്ള 22 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വിഷയത്തിൽ അടിയന്തിര ചർച്ചയും സംയുക്ത നടപടിയും ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചു. കടന്നുകയറിയ ഭൂരിഭാഗം ആളുകളും സ്വന്തം ഇഷ്ടപ്രകാരമോ സുരക്ഷാ സേനയുടെ ഇടപെടൽ മൂലമോ മൊറോക്കോയിലേക്ക് തന്നെ തിരികെ മടങ്ങിയിട്ടുണ്ട്. കൃത്യമായി ഭക്ഷണവും അഭയകേന്ദ്രങ്ങളും ലഭിക്കാത്തതിനെ തുടർന്നാണ് പലരും മടങ്ങാൻ നിർബന്ധിതരായത്. എന്നാൽ വിശന്നാലും നാട്ടിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് മറ്റു ചില യുവാക്കൾ. കുടിയേറ്റക്കാരെ തടയാൻ കടൽമാർഗ്ഗവും കരമാർഗ്ഗവും സ്പെയിൻ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അതിർത്തിയുടെ മൊറോക്കൻ ഭാഗത്ത് ബാരിക്കേഡുകൾ തകർത്ത കുടിയേറ്റക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും വാട്ടർ പീരങ്കികളും പ്രയോഗിച്ചു.

Scroll to load tweet…