കൊളംബോയില്‍ നിന്നും മൊറട്ടുവയിലേക്കുള്ള റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിലക്കയറ്റം കാരണം ലങ്കയില്‍ മനുഷ്യര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നാണ് മുദ്രാവാക്യം.
കൊളംബോ: വിലക്കയറ്റവും ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തിന്റെ രൂപം മാറുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ റെസിഡന്‍സ് അസോസിയേഷനുകളും പ്രൊഫഷണല്‍ കൂട്ടായ്മകളുമൊക്കെ പ്ലക്കാര്‍ഡുമായി തെരുവിലിറങ്ങുകയാണ്.
കൊളംബോയില്‍ നിന്നും മൊറട്ടുവയിലേക്കുള്ള റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിലക്കയറ്റം കാരണം ലങ്കയില്‍ മനുഷ്യര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നാണ് മുദ്രാവാക്യം. പ്രസിഡന് ഗോട്ടബായ രാജപക്‌സെയും പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയും രാജി വെക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് ആഴ്ച മുമ്പ് ആയിരക്കണക്കിന് പേര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സമരത്തില്‍ കൊളംബോയില്‍ അണി നിരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് പുറമേ ഹൗസിംഗ് സൊസൈറ്റികളും വിവിധ ജോലികള്‍ ചെയ്യുന്ന യുവാക്കളും തെരുവില്‍ മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നു.
രജപക്‌സേയ്ക്ക് വോട്ടുചെയ്തവരെ ഇന്നത്തെ സ്ഥിതി ഓര്‍മ്മിപ്പിച്ചും പ്രതിപക്ഷ ഐക്യം വേണമെന്ന് ആവശ്യപ്പെട്ടുമാണ് ഇവരുടെ പ്രചാരണങ്ങള്‍. അടഞ്ഞ പാചക വാതക വിതരണ കേന്ദ്രങ്ങളിലെത്തുമ്പോള്‍ പ്രതിഷേധക്കാരുടെ രോഷം അണപൊട്ടി ഒഴുകുന്നു. രജപക്‌സെ കുടുംബത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലവില്‍ സോഷ്യല്‍ മീഡിയയിലും വാക്‌പോര് നടക്കുന്നുണ്ട്. പ്രതിഷേധത്തെ അവഗണിച്ചും മറ്റുരാജ്യങ്ങളുടെ സഹായം തേടിയും ഈ പ്രതിസന്ധി മറികടക്കാനാണ് ഭരണ പക്ഷത്തിന്റെ ശ്രമം.

