അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചിലവ് വളരെ കൂടുതലായതിനാൽ, ബിരുദം പൂർത്തിയാക്കുമ്പോഴേക്കും ഓരോ വിദ്യാർത്ഥിയും ശരാശരി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയിലായിരിക്കും
നോർത്ത് കരോലിന: ബിരുദദാന ചടങ്ങിനിടെ ഇന്ത്യൻ വംശജന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഒറ്റ നിമിഷം കൊണ്ട് ഹീറോയായി മുഖ്യാതിഥി. കോളേജിലെ മുഴുവൻ ബിരുദധാരികളുടെയും വിദ്യാഭ്യാസ വായ്പകൾ തിരിച്ചടച്ച് ഇന്ത്യൻ വംശജനായ ഒരു മനുഷ്യസ്‌നേഹി മാതൃകയായത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ വിൽസൺ കോളേജ് ഓഫ് ടെക്സ്റ്റൈൽസിൽ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് ഏവരെയും അമ്പരപ്പിച്ച ഈ പ്രഖ്യാപനം ഉണ്ടായത്. ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയ ഇന്ത്യൻ വംശജനായ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അനിൽ കൊച്ചാർ ആണ് വമ്പൻ പ്രഖ്യാപനം നടത്തിയത്. 2026 വർഷം ബിരുദം നേടി പുറത്തിറങ്ങുന്ന ഈ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ വായ്പകൾ താൻ ഏറ്റെടുക്കുന്നതായാണ് അനിൽ കൊച്ചാർ പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസത്തിന് ശേഷം കടക്കെണിയിലായി ജീവിതം തുടങ്ങേണ്ടി വരുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നതായിരുന്നു ഈ തീരുമാനം. അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചിലവ് വളരെ കൂടുതലായതിനാൽ, ബിരുദം പൂർത്തിയാക്കുമ്പോഴേക്കും ഓരോ വിദ്യാർത്ഥിയും ശരാശരി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയിലായിരിക്കും. ഈയൊരു ഭാരം തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ അനുഭവിക്കരുത് എന്ന ആഗ്രഹമാണ് ഇത്തരമൊരു വലിയ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
വേദിയിൽ ഈ വാർത്ത കേട്ടതും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആനന്ദക്കണ്ണീരോടെയും എഴുന്നേറ്റു നിന്ന് കൈയടിച്ചുമാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ ആശ്വാസത്തിലായിരുന്നു പലരും. വിദ്യാഭ്യാസമാണ് ലോകത്തെ മാറ്റാനുള്ള ഏറ്റവും വലിയ ആയുധമെന്നും, സാമ്പത്തിക പ്രതിസന്ധികൾ ആരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകരുത് എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തന്റെ സമ്പത്തിന്റെ ഒരു ഭാഗം സമൂഹത്തിന്റെ വളർച്ചയ്ക്കായി മാറ്റിിവെക്കുന്നത് കടമയാണെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തിയെ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹവും സാമൂഹിക മാധ്യമങ്ങളും പ്രകീർത്തിക്കുകയാണ്.
കഠിനാധ്വാനത്തിലൂടെ അമേരിക്കയിൽ വലിയ വിജയം കൈവരിച്ച ഇദ്ദേഹം ഇതിനുമുമ്പും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിർദ്ധനരായ വിദ്യാർത്ഥികളെയും സഹായിച്ചിട്ടുണ്ട്. എന്നാൽ ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും കടം വീട്ടുക എന്ന ഈ നടപടി സമാനതകളില്ലാത്ത ഒന്നാണ്. ഈ വാർത്ത പുറത്തുവന്നതോടെ, വൻകിട വ്യവസായികൾ ഇത്തരം മാതൃകകൾ പിന്തുടരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളില്ലാതെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സഹായിച്ച ഈ മനുഷ്യസ്നേഹിയോടുള്ള നന്ദി വാക്കുകൾക്കും അപ്പുറമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. അനിൽ കൊച്ചാറും ഭാര്യ മർലിൻ കൊച്ചാറും ചേർന്നാണ് ഈ വായ്പകൾ ഏറ്റെടുത്തത്.
തന്റെ പിതാവ് പ്രകാശ് ചന്ദ് കൊച്ചാറിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അനിൽ വിശദമാക്കി. എട്ട് ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ആ മനുഷ്യന്റെ കഠിനാധ്വാനത്തോടുള്ള ആദര സൂചകമായാണ് തീരുമാനമെന്നാണ് അനിൽ കൊച്ചാർ വിശദമാക്കുന്നത്. 1946ലാണ് പ്രകാശ് ചന്ദ് കൊച്ചാർ അമേരിക്കയിലെ റാലേയിലേക്ക് വസ്ത്ര വ്യവസായവും നിർമ്മാണവും പഠിക്കാനായി എത്തിയത്. 1952ൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി പ്രകാശ് ചന്ദ് ന്യൂയോർക്കിൽ സെയിൽസ് സർവീസ് കോ ഓഡിനേറ്ററായാണ് കരിയർ ആരംഭിച്ചത്.


