14 വർഷം നീണ്ട പ്രക്ഷോഭത്തിനിടെ കുട്ടികളെ അടക്കം കൊലപ്പെടുത്താനും രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളെ അസദ് ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി.
ദമാസ്കസ്: സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, കൊലപാതകങ്ങൾ, അനധികൃതമായി ആളുകളെ തടങ്കലിൽ വയ്ക്കുക അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ദമാസ്കസിലെ കോടതിയുടേതാണ് തീരുമാനം. ബഷാർ അൽ അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ സാന്നിധ്യമില്ലാതെ കോടതി വിചാരണ പൂർത്തിയാക്കുകയായിരുന്നു. അസദിന്റെ സഹോദരൻ മഹർ അൽ-അസദിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അസദിന്റെ മാതൃ സഹോദരനായ അതീഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. 14 വർഷം നീണ്ട പ്രക്ഷോഭത്തിനിടെ കുട്ടികളെ അടക്കം കൊലപ്പെടുത്താനും രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളെ അസദ് ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി.
ശിക്ഷ വിധിക്കുന്ന സമയത്ത് അതീഫ് നജീബ് കോടതിയിൽ ഹാജരായിരുന്നു. കാൽ നൂറ്റാണ്ടോളം സിറിയ ഭരിച്ച ബഷാർ അൽ അസദിന്റെ ഭരണം അവസാനിച്ചത് 2024 ഡിസംബറിലാണ്. ദമാസ്കസിലേക്ക് വിമത സേനയെത്തിയതോടെ ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു. റഷ്യയിൽ തുടരുന്നതിനാൽ വിധി ഉടൻ നടപ്പാക്കാനാവില്ല. എങ്കിലും അരനൂറ്റാണ്ട് ജനതയ്ക്ക് നേരയുണ്ടായ ക്രൂരതയ്ക്കുള്ള മറുപടിയാണ് വിധി.


