ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഓഗസ്റ്റ് 10ന് നടന്ന വിക്ഷേപണത്തിൽ സോങ്‌സിങ്-4ബി എന്ന ആശയവിനിമയ ഉപഗ്രഹവും നഷ്ടമായി. ഈ അപകടം ചൈനയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർത്തുന്നു.

ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപിച്ച് 90 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചു. ഇന്ന് ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദൗത്യം പൂർണ പരാജയമാകാൻ സാധ്യത

ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.

വിക്ഷേപണം കഴിഞ്ഞത് 85 സെക്കൻഡ് മാത്രം

2020ൽ അരങ്ങേറ്റം കുറിച്ച ലോങ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇന്നത്തേത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഇന്നത്തെ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.

60 മീറ്റർ ഉയരമുള്ള റോക്കറ്റ്

ചൈനയുടെ ലോങ് മാർച്ച് 7 റോക്കറ്റ് കുടുംബത്തിലെ പരിഷ്‍കരിച്ച പതിപ്പാണ് ലോങ് മാർച്ച് 7എ. ഏകദേശം 60 മീറ്റർ ഉയരമുള്ള റോക്കറ്റാണിത്. ആദ്യ രണ്ട് ഘട്ടങ്ങൾ ലോങ് മാർച്ച് 7യിൽ നിന്നുള്ളവയാണ്. ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും ഉപയോഗിക്കുന്ന മൂന്നാം ഘട്ടവും റോക്കറ്റിലുണ്ട്. ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്ക് 7 ടൺ വരെ ഭാരമുള്ള പേലോഡ് എത്തിക്കാൻ ലോങ് മാർച്ച് 7എയ്ക്ക് ശേഷിയുണ്ട്.

ആശയവിനിമയ ഉപഗ്രഹവും നഷ്‍ടമായി

ചൈന നാഷണൽ റേഡിയോയുടെ റിപ്പോർട്ട് പ്രകാരം സോങ്‌സിങ്-4ബി എന്ന ആശയവിനിമയ ഉപഗ്രഹമാണ് ഇന്നത്തെ ദൗത്യത്തിൽ വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്കായിരുന്നു ഉപഗ്രഹത്തിന്റെ യാത്ര എന്നാണ് കരുതുന്നത്. ചൈനയുടെ സോങ്‌സിങ് ഉപഗ്രഹങ്ങൾ ടെലികമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്നു. ചൈനീസ് സൈന്യത്തിനും ഈ ഉപഗ്രഹങ്ങൾ സേവനം നൽകുന്നതായി കരുതപ്പെടുന്നു.

വരാനിരിക്കുന്ന വിക്ഷേപണങ്ങളെയും ബാധിക്കുമോ?

ലോങ് മാർച്ച് 7എ റോക്കറ്റിന്റെ അപകടം ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളെ എത്രത്തോളം ബാധിക്കുമെന്നത് ഇപ്പോൾ വ്യക്തമല്ല. തിങ്കളാഴ്ച വൈകുന്നേരം ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് സുഷ്യൂ-3 റോക്കറ്റ് വിക്ഷേപിക്കാനുള്ള പദ്ധതിയുണ്ട്. വെൻചാങ്ങിൽ നിന്ന് 2,415 കിലോമീറ്ററിലധികം അകലെയുള്ള ജിയുക്വാനിൽ നിന്നായിരിക്കും വിക്ഷേപണം. ആദ്യ ഘട്ടം തിരിച്ചിറക്കാനുള്ള ശ്രമവും ഈ ദൗത്യത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

തിയാൻഗോങ് ദൗത്യങ്ങൾക്കും ആശങ്ക

തിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനായി ചൈന സാധാരണ ലോങ് മാർച്ച് 7 റോക്കറ്റാണ് ഉപയോഗിക്കുന്നത്. ലോങ് മാർച്ച് 7എയുമായി ഈ റോക്കറ്റിന് പ്രധാന ഘട്ടം പങ്കിടുന്നുണ്ട്. ഏകദേശം 8 മാസത്തിലൊരിക്കലാണ് ഇത്തരം ചരക്ക് ദൗത്യങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിലത്തെ ദൗത്യം മേയിൽ നടന്നിരുന്നു. അടുത്ത ചരക്ക് പുനർവിതരണ ദൗത്യം 2027 ജനുവരിയോടെ നടക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ റോക്കറ്റ് പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുന്നതിനായി ചൈന വിശദമായ അന്വേഷണം നടത്തും. അപകടത്തിന് പിന്നിലെ കാരണം എന്താണെന്നതിനെ ആശ്രയിച്ച് വരാനിരിക്കുന്ന ചില ബഹിരാകാശ ദൗത്യങ്ങൾ വൈകാനും സാധ്യതയുണ്ട്.