തായ്‌വാൻ മിസൈല്‍ സംവിധാനത്തിന്‍റെ 'ബുദ്ധികേന്ദ്രമായ' ഗവേഷകന്‍ മരിച്ച നിലയില്‍; 'ചൈനീസ് കൈകളോ'?
നാൻസി പെലോസിയുടെ സന്ദർശനത്തിനെ തുടര്‍ന്ന് മേഖലയില്‍ ചൈന തായ്വാന്‍ സംഘര്‍ഷാവസ്ഥ മുറുകിയ അവസ്ഥയിലാണ്.
തായ്പേയി: തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഗവേഷണ വികസന വിഭാഗത്തിന്‍റെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തെക്കന്‍ തായ്വാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് ഔ യാങ് ലിഹ്‌സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപമേധാവിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ തെക്കൻ തായ്‌വാനിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം. മരണകാരണം അന്വേഷിക്കുന്നതായി തായ്വന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഔ യാങ് തായ്വാന്‍ തെക്കൻ പ്രവിശ്യയായ പിംഗ്ടംഗിലേക്ക് ഒരു ബിസിനസ് ട്രിപ്പിന് എത്തിയതാണ് എന്നാണ് വിവരം. തായ്വാന്‍റെ നിര്‍ണ്ണായകമായ വിവിധ മിസൈൽ നിർമ്മാണ പദ്ധതികളുടെ മേൽനോട്ടം വഹിക്കാൻ ഈ വർഷം ആദ്യം ഇദ്ദേഹത്തെ നിയോഗിച്ചിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക ഭീഷണി നേരിടാന്‍ തായ്വാന്‍ അതിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്‍റെ ഭാഗമായി സൈനിക ഉടമസ്ഥതയിലുള്ള നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ മിസൈല്‍ ഗവേഷണവും ഉത്പാദനവും കൂട്ടിയിരിക്കുകയായിരുന്നു. ഇതില്‍ നേതൃപരമായ പങ്കാണ് ഔ യാങ് വഹിച്ചിരുന്നത്.
നാൻസി പെലോസിയുടെ സന്ദർശനത്തിനെ തുടര്‍ന്ന് മേഖലയില്‍ ചൈന തായ്വാന്‍ സംഘര്‍ഷാവസ്ഥ മുറുകിയ അവസ്ഥയിലാണ്. അതിനിടെ രാജ്യത്തിന്റെ മിസൈൽ പദ്ധതിയുടെ നേതൃസ്ഥാനം വഹിക്കുന്ന പ്രധാന വ്യക്തിയുടെ ദുരൂഹ സാഹചര്യത്തിൽ മരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചേക്കും. തായ്വാനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചൈനീസ് ബന്ധം ഉണ്ടോ എന്ന ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരമുണ്ട്.
തിരിച്ചടിച്ച് തായ്വാൻ; അതിര്‍ത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു, മേഖലയിൽ യുദ്ധഭീതി
അതേ സമയം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകൊണ്ടുള്ള ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടർന്നതോടെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് തായ്വാൻ നീക്കം തുടങ്ങി. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്‌വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് മേഖല എന്നാണ് വിവരം.
ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാൻ കടലിടുക്കിലെ നിയന്ത്രണ രേഖ അതിക്രമിച്ചു കടന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്വിമാനങ്ങളും സർഫസ് റ്റു എയർ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്വാൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചൈനയുടെ ഈ സൈനിക അഭ്യാസങ്ങൾ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികൾ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു.
തായ്വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ അമേരിക്ക അനുവദിക്കില്ല എന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസിയും അറിയിച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും ചൈന തങ്ങളുടെ സൈനികാഭ്യാസങ്ങൾ തുടരുകയാണ്. പതിനൊന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഇതിനകം തന്നെ ചൈന തായ്‌വാനു കുറുകെ വിക്ഷേപിച്ചിട്ടുള്ളത്
അതേസമയം വിലക്ക് ലംഘിച്ച് തായ്വാൻ സന്ദർശനം നടത്തിയ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയ്ക്കെതിരെ ചൈന ഉപരോധമേർപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു, പരമാധികാരത്തെ മാനിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചൈനീസ് വിദേശകാര്യ വകുപ്പ്, അമേരിക്കൻ പ്രതിനിധി നാൻസി പെലോസിക്കെതിരെ ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
തായ്വാൻ സംഘർഷം: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന
ടെക് ധാതു രംഗത്ത് ചൈനയെ തീര്‍ക്കാന്‍ അന്താരാഷ്ട്ര സഖ്യം; പക്ഷെ ഇന്ത്യയില്ല, കാരണം.!