അസ്ട്ര സെനക, ഫൈസര്‍, മൊഡേണ; മൂന്ന് വാക്‌സീനുകള്‍ സ്വീകരിച്ച് യുവാവ്
രണ്ട് ഡോസുകള്‍ ഫൈസര്‍, മൊഡേണ എന്നിവയുടേത് സ്വീകരിച്ചതെന്ന് രേഖപ്പെടുത്തുന്നതിനിടയിലാണ് ഇയാള്‍ ആദ്യ ഡോസ് അസ്ട്ര സെനകയുടേത് സ്വീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തായ്‌പേയ്: കൊവിഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് മൂന്ന് ഡോസുകള്‍ യുവാവിന് ലഭിച്ചത്. അതും മൂന്ന് വ്യത്യസ്ത കമ്പനികളുടേത്!. തായ്‌വാൻ പൗരനാണ് മൂന്ന് കമ്പനികളുടെ വാക്‌സീന്‍ ഡോസുകള്‍ കുത്തിവെച്ചത്. അസ്ട്ര സെനക, ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് ഇയാള്‍ സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 21ന് വടക്കന്‍ തായ്‌വാനിലെ ആശുപത്രിയിലാണ് യുവാവിന് അസ്ട്ര സെനക വാക്‌സീന്‍ കുത്തിവെച്ചതെന്ന് ചൈനീസ് മാധ്യമമായ ആപ്പിള്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഇയാള്‍ ജൂണ്‍11ന് വിദേശ യാത്ര നടത്തിയപ്പോള്‍ ഫൈസര്‍ വാക്‌സീനാണ് സെക്കന്‍ഡ് ഡോസ് സ്വീകരിച്ചത്. ജൂലൈ രണ്ടിന് ഇയാള്‍ മൊഡേണയുടെ ഡോസും സ്വീകരിച്ചു.
രണ്ട് ഡോസുകള്‍ ഫൈസര്‍, മൊഡേണ എന്നിവയുടേത് സ്വീകരിച്ചതെന്ന് രേഖപ്പെടുത്തുന്നതിനിടയിലാണ് ഇയാള്‍ ആദ്യ ഡോസ് അസ്ട്ര സെനകയുടേത് സ്വീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, വിദേശത്ത് ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക അധികൃതര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്ന് നാഷണല്‍ തായ്‌വാൻ യൂണിവേഴ്‌സിറ്റി ആശുപത്രി മേധാവി ഹുവാങ് ലീ മിന്‍ പറഞ്ഞു. ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തായ്‌വാനിലെ വിവിധ വാക്‌സീന്‍ ഡോസുകള്‍ നല്‍കുന്നത് അംഗീകരിച്ചിട്ടില്ല. ചില പഠനങ്ങളില്‍ അസ്ട്ര സെനകയുടെ വാക്‌സീനും ഫൈസറിന്റെ വാക്‌സീനും നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് അവകാശപ്പെടുന്നുണ്ട്. വ്യത്യസ്ത വാക്‌സീനുകള്‍ നല്‍കുന്നതില്‍ തായ്‌വാനും ക്ലിനിക്കല്‍ ട്രയല്‍ നടത്തുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഫലം ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona