സൽമ അണക്കെട്ടിനുനേരെ താലിബാന്റെ ആക്രമണം വലിയ സുരക്ഷ ആശങ്കയാകുന്നു
അണക്കെട്ടിന്റെ ചുമതലയുള്ള അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കാബൂള്‍: ഇന്ത്യ അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ ആക്രമണം വലിയ സുരക്ഷ ആശങ്കയാകുന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് അണക്കെട്ടിനെതിരെ താലിബാന്‍ മോട്ടര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
Read More അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്ഥാനിൽ കാലിടറിയത് എന്തുകൊണ്ട്?
അതേ സമയം ആക്രമണത്തിന് പിന്നാലെ അണക്കെട്ടിന്‍റെ ചുമതലയുള്ള അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഭീകരുടെ മോട്ടര്‍ ഷെല്ല് ആക്രമണം രൂക്ഷമായാല്‍ സൽമ അണക്കെട്ട് തകരും. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പല ഷെല്ലുകളും അണക്കെട്ടിന് അടുത്താണ് പതിച്ചത്. പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്ന വലിയ ദുരന്തമാണ് അണക്കെട്ട് തകര്‍ത്താന്‍ സംഭവിക്കുക.
അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി അറിയിച്ചു. അതേ സമയം അണക്കെട്ടിനെതിരെ ആക്രമണം നടത്തിയെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചതായി വാര്‍ത്തയുണ്ട്. അണക്കെട്ടിനുനേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് പറയുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഇപ്പോൾ താലിബാന്റെ കൈവശമാണെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്.