ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ തർക്കത്തിലുള്ള ഡ്യൂറണ്ട് ലൈനിലെ നിരവധി അതിർത്തി പോസ്റ്റുകൾ പാകിസ്ഥാനിൽ നിന്നും തിരിച്ചുപിടിച്ചതായി താലിബാൻ അവകാശപ്പെട്ടു.കാണ്ഡഹാർ, സാബുൾ, ഖോസ്റ്റ് പ്രവിശ്യകളിലെ പോസ്റ്റുകളാണ് പിടിച്ചെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.

ദിവസങ്ങൾ നീണ്ട യുദ്ധത്തിന് ശേഷം ഡ്യൂറണ്ട് ലൈനിലെ അതിർത്തി പോസ്റ്റുകൾ തിരിച്ച് പിടിച്ചെന്ന് താലിബാൻറെ അവകാശവാദം. അഫ്ഗാനിൽ കഴിഞ്ഞ ആഴ്ച നടത്തിയ ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ നിന്നും പാക് സേന പിന്‍മാറിയിരുന്നു. ദിവസങ്ങൾക്ക് ശേഷം തെക്ക്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സേനയുമായുള്ള ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ തർക്കം നിലനിൽക്കുന്ന ഡ്യൂറണ്ട് ലൈനിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ തിരിച്ചുപിടിച്ചെന്നാണ് താലിബാൻ ചൊവ്വാഴ്ച അവകാശപ്പെട്ടത്.

സംയുക്ത അക്രമണം

കാണ്ഡഹാർ പ്രവിശ്യയിലെ, ഷോറാബക് മേഖലയിൽ പാകിസ്ഥാൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ താലിബാന്‍റെ കാലാൾപ്പടയും പീരങ്കി പടയും സംയുക്തമായി നടത്തിയ അക്രമണങ്ങൾക്ക് ശേഷമാണ് അതിർത്തി പോസ്റ്റുകൾ തിരികെ പിടിച്ചതെന്ന് താലിബാൻ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സൈന്യത്തിന് കീഴിലായിരുന്ന നിരവധി പോസ്റ്റുകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായും താലിബാൻ വൃത്തങ്ങൾ അവകാശപ്പെട്ടു.

Scroll to load tweet…

അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാൻ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും അഫ്ഗാനിസ്ഥാൻ പുറത്തുവിട്ടു. സാബുൾ, ഖോസ്റ്റ്, കാണ്ഡഹാർ പ്രവിശ്യകളിലെ അതിർത്തി ചെക്ക് പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തതായും താലിബാൻ അവകാശപ്പെട്ടു. ശനിയാഴ്ച പാകിസ്ഥാൻ സൈന്യം പിടിച്ചെടുത്തതായി അവകാശപ്പെട്ട അഞ്ച് ചെക്ക്‌പോസ്റ്റുകളെങ്കിലും തിരിച്ചുപിടിച്ചെന്നാണ് താലിബാൻ അവകാശപ്പെട്ടത്.

പിന്മാറിയതെന്ന് പാക് സൈന്യം

ഏറ്റുമുട്ടലിൽ കുറഞ്ഞത് 13 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നും നിരവധി പാകിസ്ഥാൻ സൈനികരെ കാണാതായതായും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ പാകിസ്ഥാൻ സൈന്യമോ സർക്കാറോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. താലിബാന് നേരെയുള്ള അക്രമണത്തിന് ശേഷം പാകിസ്ഥാൻ സൈന്യം പിൻവാങ്ങിയതായി പാക് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു. അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും വേർതിരിക്കുന്ന തർക്ക അതിർത്തിയായ ഡ്യൂറണ്ട് ലൈൻ ഏറെക്കാലമായി തർക്കവിഷയമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ സ്ഥിരം സംഘർഷമേഖലയാണ്.