വിവാഹത്തിന് മണിക്കൂറുകൾക്ക് ശേഷം ജോർജിയയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി യുവാവ് ഡേവ് ഫിജിക്ക് മലയാളി സമൂഹം വിട നൽകി. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭാര്യ ജെസ്നി ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിവാഹാഘോഷങ്ങൾക്ക് മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളി യുവാവ് ഡേവ് ഫിജിക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മലയാളി സമൂഹവും കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വേക്ക് സർവീസ് നടന്നു. തുടർന്ന് ശനിയാഴ്ച സംസ്കാര ശുശ്രൂഷകൾ നടത്തി. പിന്നീട് ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിച്ചു.
ജോർജിയയിലെ ഡോസൺ കൗണ്ടിക്ക് സമീപമുള്ള വനമേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് പൈലറ്റായ നിഖിൽ നർഗുണ്ട്കറാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ഡേവ് ഫിജിയും നിഖിൽ നർഗുണ്ട്കറും മരിച്ചിരുന്നു. വിവാഹിതരായ നവദമ്പതികളായ ഡേവും ജെസ്നി ഫിജിയും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തിൽ ഡേവ് മരണപ്പെട്ടപ്പോൾ ജെസ്നിക്ക് മുറിവുകളും ചതവുകളും ഏറ്റെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ജെസ്നി ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് പലരെയും കണ്ണീരിലാഴ്ത്തി. ഡേവിന്‍റെ അകാല വിയോഗം മലയാളി സമൂഹത്തിൽ വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നോർത്ത് ജോർജിയയിൽ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ടർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്. വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.


