പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയിൽ ഹോങ്കോങിൽ ആയിരങ്ങൾ ഒത്തുകൂടി. ഇതിനിടെ പ്രക്ഷോഭത്തെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മിൽ പുതിയ വാക്പോരും തുടങ്ങി. 

ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംങിലെ ടിയനൻമെൻ സ്ക്വയറില്‍ അരങ്ങേറിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് 30 വയസ്സ്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയിൽ ഹോങ്കോങിൽ ആയിരങ്ങൾ ഒത്തുകൂടി. 

ഇതിനിടെ പ്രക്ഷോഭത്തെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മിൽ പുതിയ വാക്പോരും തുടങ്ങി. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആവശ്യപ്പെട്ടു. പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ചൈന സൈനിക നടപടിയെ ന്യായീകരിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അമേരിക്കയുടെ ശീലമാണെന്നും ചൈന വിമർശിച്ചു. 1989 ലാണ് ആയിരത്തിലധികം യുവാക്കൾ കൊല്ലപ്പെട്ട ടിയനൻമെൻ സ്ക്വയർ പ്രക്ഷോഭം ബെയ്ജിംങിൽ അരങ്ങേറിയത്.

രാജ്യത്ത് ജനാധിപത്യ ഭരണവ്യവസ്ഥ നടപ്പാക്കുന്നതിനെതിരെ 1989-ല്‍ ചൈനയില്‍ നടന്ന ഈ പ്രക്ഷോഭത്തില്‍ പതിനായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി രണ്ട് വര്‍ഷം മുന്‍പ് വെളിപ്പെടുത്തലുണ്ടായിരുന്നു. ബ്രിട്ടന്‍ പുറത്തു വിട്ട പഴയരഹസ്യരേഖകളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,000 സാധാരണക്കാരെങ്കിലും കൊലപ്പെട്ടിട്ടുണ്ടെന്ന് ചൈനയിലെ അന്നത്തെ ബ്രിട്ടീഷ് അംബാസിഡറായ അലന്‍ ഡൊണാള്‍ഡ് അന്ന് ലണ്ടനിലേക്ക് അയച്ച കത്തില്‍ പറയുന്നു.

ടിയാന്‍മെന്‍ കലാപം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമായത്. കലാപത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക-പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന്‍റെ പലമടങ്ങ് ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തൊട്ടേ ആരോപിച്ചു വരുന്നുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ബ്രിട്ടണ്‍ പുറത്തുവിട്ടത്. 

കലാപം നടക്കുമ്പോള്‍ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡര്‍ അലന്‍ ഡൊണാള്‍ഡിന് അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന ഒരു ഉന്നതനേതാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഡൊണാള്‍ഡിന്റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടണ്‍ പുറത്തു വിട്ട രേഖകളില്‍ വിശദീകരിക്കുന്നു. 

ടിയാന്‍മെന്‍ പ്രക്ഷോഭത്തെക്കുറിച്ച് ഡൊണാള്‍ഡ് ലണ്ടനിലേക്ക് അയച്ച കത്തില്‍ പറയുന്നത് ഇപ്രകാരമാണ്.... 1989 ജൂണ്‍ മൂന്നിനോ നാലിനോ രാത്രിയോടെയാണ് സൈന്യം ബെയ്ജിംഗ് നഗരത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്ത് ജനാധിപത്യഭരണസംവിധാനം കൊണ്ടു വരണം എന്നാവശ്യപ്പെട്ട് ഏഴ് ആഴ്ചകളായി യുവാക്കളുടെ നേതൃത്വത്തില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയായിരുന്നു. 

ടിയാന്‍മെന്‍ സ്‌ക്വയറിലേക്ക് സൈന്യം പ്രവേശിച്ചതോടെ ഇനി എന്ത് നടക്കുമെന്ന് പ്രക്ഷോഭകാരികള്‍ക്ക് മനസ്സിലായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് അവിടം വിട്ടു പോകാനായിരുന്നു കിട്ടിയ നിര്‍ദേശമെങ്കിലും പട്ടാളടാങ്കറുകള്‍ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞു കയറി. 

നിലവിളിച്ചോടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം തുടരെ വെടിയുതിര്‍ത്തു. മരണപ്പെട്ടവരുടെ ദേഹത്തിലൂടെ പലവട്ടം ടാങ്കറുകള്‍ കയറി ഇറങ്ങി, മൃതദേഹങ്ങള്‍ ചിന്നഭിന്നമായി. ഒടുവില്‍ അവയെല്ലാം കൂട്ടിയിട്ട് കത്തിച്ചു പിന്നിലെ ഹോസിലെ വെള്ളം കൊണ്ട് ആ ചാരമെല്ലാം ഓവുചാലില്‍ ഒഴുകി.

കൂടുതല്‍ വായനയ്ക്ക്....