രാജ്യത്തിന്റെ രഹസ്യ ആയുധപ്പുരയുടെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നാണ് ഇറാൻ ആയുധ ശേഖരത്തെ വിശേഷിപ്പിച്ചത്.
ടെഹ്റാൻ: കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം. ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ.ഇറാൻ തങ്ങളുടെ ഒരു വലിയ ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർത്തുവെന്ന അമേരിക്കൻ വാദം തള്ളിക്കളയാനാണ് ഈ നീക്കം. ഇറാനിലെ സർക്കാർ മാധ്യമമായ ഐആർഐബി ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ഭൂഗർഭ കേന്ദ്രത്തിൽ നിരനിരയായി മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് ദൃശ്യമാണ്. രാജ്യത്തിന്റെ രഹസ്യ ആയുധപ്പുരയുടെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നാണ് ഇറാൻ ആയുധ ശേഖരത്തെ വിശേഷിപ്പിച്ചത്.
ഈ ശക്തിപ്രകടനത്തിന് പിന്നാലെയാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പുതിയ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടത്. 'ട്രൂ പ്രോമിസ് 4' എന്ന പേരിലുള്ള പ്രതികാര നടപടിയുടെ 75-ാം ഘട്ടമാണിതെന്ന് ഇറാൻ വിശദമാക്കുന്നത്. പ്രസ് ടിവി റിപ്പോർട്ട് അനുസരിച്ച് ഇസ്രയേലി സൈനിക കേന്ദ്രങ്ങളും സൗദി അറേബ്യയിലെ പ്രധാനപ്പെട്ട യുഎസ് സൈനിക താവളമായ 'യുഎസ് പ്രിൻസ് സുൽത്താൻ എയർ ബേസും' ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പുതിയ ആക്രമണം.
കൊല്ലപ്പെട്ട കമാൻഡർമാരുടെ സ്മരണയ്ക്കായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇസ്രയേലും അമേരിക്കയും തുടരുന്ന ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിലുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നതിനാലാണ് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിച്ചതെന്നും ഇറാൻ വിശദമാക്കുന്നത്.
ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിട്ടുള്ളത്. ടെഹ്‌റാൻ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഇസ്രായേൽ പ്രതിരോധ സേന ആക്രമണം നടത്തിയത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രസ്താവന നടത്തി നിമിഷങ്ങൾക്കകമാണ് ഇസ്രായേലിന്‍റെ ഈ അപ്രതീക്ഷിത നീക്കം. ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു


