ഹമാസ് രണ്ട് മൃതദേഹങ്ങൾ കൈമാറി. കൈമാറിയ മൃതദേഹങ്ങൾ ഇസ്രയേൽ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരെ കാത്തിരിക്കണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്.
ഗാസ: ഗാസയിൽ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങൾ ഹമാസ് കൈമാറി. കൈമാറിയ മൃതദേഹങ്ങൾ ഇസ്രയേൽ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരെ കാത്തിരിക്കണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് മൃതദേഹ കൈമാറ്റം. ഗാസയിലെ സ്ഥിതി ഖത്തറും അമേരിക്കയും വിലയിരുത്തിയിട്ടുണ്ട്.
രണ്ട് വർഷങ്ങൾക്ക് മുൻപ് നൽകിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നൽകിയ മൃതദേഹമെന്നും ഹമാസ് കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്. ഇതിനിടെയാണ് മൃതദേഹം കൈമാറുന്നത് ഹമാസ് നിർത്തിവെച്ചത്. തുടർന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൈമാറുകയായിരുന്നു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം മാത്രമേ മറ്റ് പ്രതികരണങ്ങൾ നടത്താവൂ എന്ന് പൊതുജനങ്ങളോട് ഇസ്രായേൽ അഭ്യർത്ഥിച്ചിട്ടുണ്ട്. 11 മൃതദേഹങ്ങൾ കൂടിയാണ് ഹമാസിന്റെ പക്കൽ അവശേഷിക്കുന്നത്. അതേസമയം, ഖത്തറും അമേരിക്കയും ഗാസയിലെ സ്ഥിഗതികൾ വിലയിരുത്തി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചു. സമാധാനം നിലനിർത്താൻ ഊർജിതമായ ശ്രമങ്ങൾ വേണമെന്നാണ് വിലയിരുത്തൽ.


