പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സൗദിയിൽ നിന്ന് കുവൈത്തിലേക്ക് കരമാർഗം തുറന്നപ്പോൾ, ഖത്തർ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി. ഒമാനിൽ ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ ഗൾഫ് രാജ്യങ്ങൾ എടുത്തിട്ടുണ്ട്. സൗദിയിൽ നിന്ന് കര മാർഗം കുവൈത്തിൽ എത്താനാകും. സംഘർഷ സാഹചര്യത്തിൽ മറ്റു വഴികൾ തേടുകയാണ് വിമാന കമ്പനികൾ. കുവൈത്തിൽ നിന്ന് സൗദിയിലെ ഹഫർ അൽ ബാത്തീനിലേക്ക് ഐലണ്ട് എയർ പ്രവർത്തനം മാറ്റി. ഖത്തറിലെ സർക്കാർ ജീവനക്കാർക്കും പ്രത്യേക നിർദ്ദേശമുണ്ട്. നാളെ മുതൽ മുപ്പത് ശതമാനം സർക്കാർ ജീവനക്കാർ ഓഫീസിലെത്തണമെന്ന് ഖത്തർ അറിയിച്ചു.

ഒമാനിലെ കര, കടൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ എല്ലാം പതിവുപോലെ സുതാര്യമായി പ്രവർത്തിക്കുന്നതായി ഗതാഗതം, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഗതാഗത മേഖലകൾ പ്രവർത്തനപരമായും ലോജിസ്റ്റിക് സംവിധാനങ്ങളിലുമുള്ള സേവനങ്ങൾ കാര്യക്ഷമമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചു.

കടൽ, കര, വ്യോമമാർഗം എന്നിവയിലൂടെയുള്ള ഗതാഗതം യാതൊരു തടസ്സവും കൂടാതെ സാധാരണ നിലയിൽ തുടരുന്നുവെന്നും ഇതുവഴി രാജ്യത്തെ വ്യാപാര ഇടപാടുകളും വിതരണ ശൃംഖലകളും സ്ഥിരതയോടെ മുന്നോട്ടുപോകുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡ് ഗതാഗത ശൃംഖലകൾ എന്നിവയുടെ പ്രവർത്തനം ക്രമബദ്ധമായ രീതിയിൽ തുടരുന്നുണ്ടെന്നും, ആഗോള സുരക്ഷാ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് എല്ലാ ഗതാഗത സേവനങ്ങളും നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ പ്രവർത്തനങ്ങൾക്കും ചരക്ക് ഗതാഗതത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിരിക്കുന്നതിനാൽ രാജ്യത്തെ വ്യാപാര പ്രവാഹം തടസ്സമില്ലാതെ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.