അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെങ്കിലും അത് വൈകിപ്പോയെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്ന പുതിയ അവകാശ വാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുടെ വാഗ്ദാനം ഏറെ വൈകിപ്പോയെന്നും ട്രംപ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ടതായിരുന്നു ഇതെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഇന്ത്യ, അമേരിക്ക വ്യാപാര ബന്ധം ഏകപക്ഷീയമായ ഒന്നാണ്. ഇന്ത്യ തങ്ങള്‍ക്ക് വേണ്ട ഭൂരിഭാഗവും എണ്ണയും സൈനിക ഉത്പന്നങ്ങളും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് അവര്‍ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നുള്ളു എന്നും ട്രംപ് പറഞ്ഞു. എസ് സി ഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമായി.