ഇറാൻ സൈനികമായി തകർക്കപ്പെട്ടെന്നും തിരിച്ചു വരവിന് സാധ്യതയില്ലെന്നും അതിനാൽ അവർ തന്റെ കരാർ അംഗീകരിക്കണം എന്നുമാണ് ട്രംപിന്‍റെ വാദം. ഇറാൻ അമേരിക്കയുമായി കരാറിനായി 'യാചിക്കുകയാണെന്നും’ അവകാശപ്പെട്ടു.
വാഷിങ്ടണ്‍: ഇറാന് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതാണ് നല്ലതെന്നും പിന്നെയൊരു പിന്നോട്ട് പോക്കില്ലെന്നുമാണ് ട്രംപിന്‍റെ പുതിയ ഭീഷണി. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ഇറാൻ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ട്രംപ് പുതിയ മുന്നറിയിപ്പുമായി ട്രൂത്ത് സോഷ്യലിൽ രംഗത്തെത്തിയത്. ഇറാൻ സൈനികമായി തകർക്കപ്പെട്ടെന്നും തിരിച്ചു വരവിന് സാധ്യതയില്ലെന്നും അതിനാൽ അവർ തന്റെ കരാർ അംഗീകരിക്കണം എന്നുമാണ് ട്രംപിന്‍റെ വാദം. ഇറാനെ 'വളരെ വ്യത്യസ്തരും വിചിത്രരും' എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ അമേരിക്കയുമായി കരാറിനായി 'യാചിക്കുകയാണെന്നും’ അവകാശപ്പെട്ടു. ഇറാന്റെ നിഷേധാത്മക നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന താക്കീതോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
യുഎസിന്റെ നിർദ്ദേശം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇറാൻ പരസ്യമായി പറയുന്നത്. ഒരുപാട് വൈകിപ്പോകുന്നതിന് മുമ്പ് അവർ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. വളരെ വൈകുന്നതിന് മുമ്പ് കാര്യങ്ങൾ ഗൗരവമായി എടുക്കണം. അല്ലെങ്കിൽ നല്ലതായിരിക്കില്ലെന്നും ട്രംപ് താക്കീത് ചെയ്തു. ഒരിക്കൽ സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ പിന്തിരിയാനാവില്ല. അത് ഒട്ടും നല്ലതായിരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം ലക്ഷത്തിലേക്കെത്തിയെന്നും സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്, അവർ അതിനുള്ള ചർച്ചകൾ നടത്തുകയാണ്. ഒരു കരാർ ഉണ്ടാക്കാൻ അവർ വളരെ ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തം ജനതയാൽ ആക്രമിക്കപ്പെടുമെന്ന് കരുതുന്നതിനാൽ അത് തുറന്ന് പറയാൻ ഭയപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ യാഥാർത്ഥ്യം ഇറാൻ അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമായ ആഘാതം നേരിടേണ്ടിവരുമെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പ്രതികരിച്ചത്. നാല് ആഴ്ചയോളം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കാൻ ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. എന്നാൽ ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞത്.


