ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും സമീപകാലത്തെ യുദ്ധം അവരുടെ സൈനിക ശേഷിയെ ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈ എടുത്തത് അവരാണെന്നും എന്നാൽ ഒരു തരത്തിലുമുള്ള സാമ്പത്തിക ഇളവുകൾ നൽകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ യുദ്ധം ഇറാന്‍റെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുദ്ധം ഇറാന്‍റെ സൈനിക ശക്തിയെ നാടകീയമായി ഇല്ലാതാക്കിയെന്നാണ് ട്രംപിന്‍റെ വാദം. ഇറാന് ഇനി ഒരു വ്യോമസേനയോ നാവികസേനയോ പ്രതിരോധ സംവിധാനങ്ങളോ റഡാറുകളോ ഇല്ലെന്നും പ്രായോഗികമായി അവർക്ക് ഒന്നും തന്നെ ബാക്കിയില്ലെന്നും ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു. ഇതിനൊപ്പം ഡെമോക്രാറ്റുകളെ രൂക്ഷമായ ഭാഷയിൽ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. നാല് മാസം മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ് ഇറാൻ ഇപ്പോൾ ഉള്ളതെന്ന ഡെമോക്രാറ്റുകളുടെ വാദത്തെ അദ്ദേഹം ശക്തമായി പരിഹസിച്ചു. ആളുകൾക്ക് ഇത്രയും വിഡ്ഢികളാകാൻ എങ്ങനെ സാധിക്കുന്നുവെന്നും ഇത്തരമൊരു വാദവുമായി അവർ എങ്ങനെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും ട്രംപ് ചോദിച്ചു.

സംഘർഷത്തിന് ശേഷം അമേരിക്കയല്ല, മറിച്ച് ഇറാനാണ് ചർച്ചകൾക്കായി തങ്ങളെ സമീപിച്ചതെന്നും യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. തങ്ങൾ യാതൊരുവിധ നിരാശയും പൂണ്ടല്ല അവരെ കണ്ടതെന്നും ഇറാനാണ് ആ നിരാശയിലായിരുന്നതെന്നും വ്യക്തമാക്കിയ ട്രംപ്, അവർ പൂർണ്ണമായും തീർന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് നയതന്ത്ര നീക്കങ്ങൾക്കിടയിലും തന്‍റെ കടുത്ത നിലപാട് ആവർത്തിച്ചു. നിലവിലെ തീരുമാനങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുമെന്നും ടെഹ്റാന് യാതൊരുവിധ സാമ്പത്തിക ഇളവുകളും നൽകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിശ്ചിത അറുപത് ദിവസത്തെ സമയപരിധി തങ്ങൾ പൂർത്തിയാക്കുമെന്നും എന്നാൽ അവർക്ക് തങ്ങളിൽ നിന്ന് പത്ത് സെന്‍റ് പോലും ലഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

നിലവിലെ സംഘർഷം ഇറാന്‍റെ സൈനിക ശേഷിയെ എത്രത്തോളം ബാധിച്ചുവെന്നതിനെക്കുറിച്ചും വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ഭാവി ചർച്ചകളെക്കുറിച്ചും വലിയ രീതിയിലുള്ള സംവാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്‍റിന്‍റെ ഈ നിർണായക പ്രതികരണം പുറത്തുവരുന്നത്. ഇറാനെതിരെയുള്ള യുഎസ് ഭരണകൂടത്തിന്‍റെ കടുത്ത സമ്മർദ്ദ തന്ത്രങ്ങൾ ഫലം കണ്ടുവെന്ന് അടിവരയിടാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ ഈ തന്ത്രം ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരത്തിലേക്ക് നയിക്കുമോ എന്ന് ഇപ്പോഴും വിമർശകർ ചോദ്യം ഉയർത്തുന്നുണ്ട്.