യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യയെയും ചൈനയെയും 'നരകം' എന്ന് വിശേഷിപ്പിക്കുന്ന വംശീയ പരാമർശം പങ്കുവെച്ചു. ജന്മാവകാശ പൗരത്വത്തെ വിമർശിക്കുന്ന കുടിയേറ്റ വിരുദ്ധ പോസ്റ്റ് ട്രൂത്ത് സോഷ്യലിലാണ് പങ്കുവെച്ചത്. ജന്മാവകാശ പൗരത്വം സംബന്ധിച്ച സുപ്രീം കോടതി കേസിൽ ട്രംപ് കക്ഷിചേർന്ന സമയത്താണ് ഈ വിവാദ നീക്കം.
വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ ഈ രാജ്യത്തോട് വിശ്വസ്തതയില്ലെന്നും പോസ്റ്റിൽ പറയുന്നു.
മിക്കവാറും എല്ലാ ആഭ്യന്തര സംവിധാനങ്ങളും ഇന്ത്യക്കാരും ചൈനക്കാരും നടത്തുന്നതാണെന്നും അദ്ദേഹം കുറിച്ചു. ഏപ്രിൽ ആദ്യം, ജന്മാവകാശ പൗരത്വം സംബന്ധിച്ച സുപ്രീം കോടതി വാദം കേൾക്കലിൽ ട്രംപ് കക്ഷിചേർന്നിരുന്നു. 2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ജന്മാവകാശ പൗരത്വം നിയന്ത്രിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ കേസിൽ വിധി വന്നേക്കാം.
