സമാധാനം സാധ്യമല്ലെങ്കിൽ അമേരിക്ക ചർച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പാരീസിൽ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വാഷിംഗ്ടൺ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്കോയിൽ നിന്നും കൈവിൽ നിന്നുമുള്ള ചർച്ചകളിന്മേൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ വാഷിംഗ്ടണിൽ നിന്നുമുള്ള മധ്യസ്ഥത ഉപേക്ഷിക്കുനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനം സാധ്യമല്ലെങ്കിൽ അമേരിക്ക ചർച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പാരീസിൽ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വെടിനിർത്തലിനായി ട്രംപ് ഇരുപക്ഷത്തെയും സമീപിച്ച് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതിന് വഴങ്ങാതെ മാറി നിൽക്കുകയാണ്. ഇതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടടക്കം ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ദിവസക്കണക്കൊന്നുമില്ലെന്നും, ചർച്ച ഫലം കണ്ടില്ലെങ്കിൽ അമേരിക്ക ഇടപെടുന്നത് ഉടൻ നിർത്തുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. വേഗത്തിൽ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേ സമയം പുടിനെയോ സെലൻസ്കിയെയോ കുറ്റപ്പെടുത്താതെ മുന്നോട്ട് പോകുക എന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ, ഖാർകിവ്, സുമി എന്നീ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഏറ്റവും രണ്ട് പേർ മരിച്ചു. ഒരുപാട് പേർക്ക് പരിക്കേറ്റതായും ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ, ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്ക. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ഈയടുത്തിടെ അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ പകുതിയും ഇന്ത്യൻ വിദ്യാർത്ഥികളുടേതാണെെന്ന് പറയുന്നു. ഈയടുത്തിടെ 327 സ്റ്റുഡന്റ് വിസകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിസകളിൽ 14 ശതമാനം ചൈനയിൽ നിന്നുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ. 'ദി സ്കോപ്പ് ഓഫ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ആക്ഷൻസ് എഗെയിൻസ്റ്റ് ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ്' എന്ന തലക്കെട്ടിൽ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
