സംഘർഷത്തിനിടയിലും ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന വാക്ക് ഇറാൻ പാലിച്ചു. 90,000 ടണ്ണിലധികം എൽപിജിയുമായി രണ്ട് ഇന്ത്യൻ പതാകയേന്തിയ ടാങ്കറുകൾ ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 

ദില്ലി: സംഘർഷത്തിനിടയിൽ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന വാക്കുപാലിച്ച് ഇറാൻ. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. യുദ്ധത്തിന്റെ തുടക്കം മുതൽ അടച്ചിട്ടിരിക്കുന്ന ഇടനാഴിയിലൂടെ BW ELM, BW TYR എന്നീ ടാങ്കറുകൾ സഞ്ചരിച്ചതായും ഇപ്പോൾ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്നതായും ഏറ്റവും പുതിയ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

90,000 ടണ്ണിലധികം എൽപിജി (പാചക വാതകം) വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയേന്തിയ രണ്ട് ടാങ്കറുകൾ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെന്നും ഡാറ്റയിൽ പറയുന്നു. അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഏകദേശം അഞ്ച് ഇന്ത്യൻ ടാങ്കറുകൾ ഇപ്പോഴും കടലിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇന്ത്യൻ പതാകയുള്ള 20 കപ്പലുകൾ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഒഴിഞ്ഞ കപ്പലുകളിൽ ഇന്ത്യയും എൽപിജി കയറ്റുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകൾക്ക് സുരക്ഷിതമായ കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റേറ്റ് ടിവിയോട് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധപ്പെട്ട കപ്പലുകൾ ഉപരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതിനുശേഷം, ജഗ് വസന്ത്, പൈൻ ഗ്യാസ്, ശിവാലിക്, നന്ദാദേവി എന്നീ നാല് ഇന്ത്യൻ പതാകയുള്ള കപ്പലുകളാണ് ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്.

90,000 ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ട് ജഗ് വസന്തും പൈൻ ഗ്യാസും അസാധാരണമായ ഒരു വഴിയിലൂടെയാണ് ഹോർമുസ് കടന്ന് എത്തിയത്. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ ഏകദേശം 50% ഇടനാഴിയിലൂടെയാണ് വരുന്നതെന്നതിനാൽ ഹോർമുസ് കടലിടുക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജലപാതയിലൂടെയുള്ള ഗതാഗതം കുറഞ്ഞതോടെ, പാചക വാതക വിതരണത്തിൽ ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു.