ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് മേധാവിയെ അമേരിക്ക വധിച്ചതിന് പിന്നാലെയാണ് ബാഗ്ദാദില്‍ രണ്ടിടത്ത് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. 

ബാഗ്‍ദാദ്: ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്‍ദാദില്‍ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‍പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗ്‍ദാദിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന ബാലാദ് വ്യോമതാവളത്തിനും നേരെയാണ് വ്യോമാക്രമണം ഉണ്ടായത് എന്നാണ് വിവരം.

രണ്ടിടത്തേക്കും റോക്കറ്റുകള്‍ എത്തിയെന്നും എന്നാല്‍ ആക്രമണത്തില്‍ ആളാപയമുണ്ടായിട്ടില്ലെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. കൊലപ്പെട്ട ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി അസീം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുരോഗമിക്കുകയാണ്. സംസ്കാരചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്, ഇറാന്‍റെ ആത്മീയ ആചാര്യനായ അലി ഖമേനി നേരിട്ടാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.