സാധാരണക്കാരെ കൊല്ലുന്നതിൽ താലിബാനേക്കാൾ മുന്നിൽ അമേരിക്ക: യുഎൻ റിപ്പോർട്ട്
ഐക്യാരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഏറ്റവുമധികം സാധാരണക്കാരെ കൊല്ലുന്നത് അമേരിക്കയും അഫ്ഗാൻ സൈന്യവും ആണെന്ന് പറയുന്നത്. താലിബാനും മറ്റ് നിരോധിത സംഘടനകളും ഇവർക്ക് പിന്നിലാണ്
കാബൂൾ: അമേരിക്കയും അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാനെക്കാൾ ക്രൂരമായാണ് സാധാരണക്കാരോട് പെരുമാറുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സാധാരണക്കാരിൽ അമേരിക്കൻ സൈന്യവും അഫ്ഗാൻ സൈന്യവും കൊലപ്പെടുത്തിയവരുടെ കണക്ക് കണ്ട് ഞെട്ടലിലാണ് ഐക്യരാഷ്ട്ര സഭ.
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സാധാരണക്കാരിൽ 53 ശതമാനം പേരും സർക്കാരിന്റെ പ്രതിനിധികളായ അഫ്ഗാനിസ്ഥാൻ സൈന്യത്തിന്റെയും അമേരിക്കൻ സൈന്യത്തിന്റെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2013 മുതൽ 2018 വരെയുള്ള കണക്കുകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പത്ത് വർഷത്തെ കണക്കിൽ ഏറ്റവുമധികം പേരെ കൊലപ്പെടുത്തിയത് താലിബാനും മറ്റ് നിരോധിത തീവ്രവാദ സംഘടനകളുമാണ്. കൊല്ലപ്പെട്ട സാധാരണക്കാരിൽ 58 ശതമാനം പേരെയാണ് ഇവർ ഇല്ലാതാക്കിയത്. ഈ വർഷം ആദ്യത്തെ മൂന്ന് മാസവും ആക്രമണങ്ങളിൽ നേരിയ തോതിലുള്ള അയവു വന്നിട്ടുണ്ട്. മേഖലയിൽ സമാധാനം പുന: സ്ഥാപിക്കാനുള്ള തീവ്ര പരിശ്രമങ്ങളാണ് നടക്കുന്നത്.