സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കുണ്ടെന്ന യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ യുഎഇ നിഷേധിച്ചു. തങ്ങൾ ഉപരോധങ്ങൾ പാലിക്കുന്നുണ്ടെന്നും അനധികൃത ആയുധക്കടത്തിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കിയ യുഎഇ, സുഡാനിൽ ഉടനടി വെടിനിർത്തലിനും സിവിലിയൻ ഭരണത്തിനും ആഹ്വാനം ചെയ്തു.

അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം അന്വേഷിക്കുന്ന യുഎൻ അന്താരാഷ്ട്ര ഫാക്ട് ഫൈൻഡിംഗ് മിഷന്റെ പുതിയ റിപ്പോർട്ടിൽ യുഎഇക്കെതിരെ ഉയർത്തിയ ആരോപണങ്ങളോടാണ് ഐക്യരാഷ്ട്രസഭയിലെ യുഎഇ മിഷൻ വിയോജിപ്പ് വ്യക്തമാക്കിയത്. തങ്ങൾ അന്വേഷണ ഏജൻസിയുമായി സുതാര്യമായി സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ യുഎഇക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം വിഷയങ്ങൾ വിലയിരുത്താവൂ എന്നും യുഎഇ ആവശ്യപ്പെട്ടു.

യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. സുഡാനിലേക്കുള്ള ആയുധ ഉപരോധം നീട്ടണമെന്നും ഇരുവിഭാഗങ്ങൾക്കുമുള്ള എല്ലാവിധ ബാഹ്യ സൈനിക പിന്തുണയും ഉടനടി അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഈ വർഷം ഏപ്രിലിൽ സുഡാനിലെ അനധികൃത ആയുധക്കടത്ത് ശൃംഖലയെക്കുറിച്ച് യുഎഇ അന്വേഷണം നടത്തുകയും കേസ് അബുദാബി ഫെഡറൽ അപ്പീൽ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.

അനധികൃത ആയുധവ്യാപാരം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 13 വ്യക്തികൾക്കും 6 കമ്പനികൾക്കുമെതിരെ യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പോർട്ട് സുഡാൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഇടപാടുകൾ നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

സുഡാനിൽ ഉടനടി നിബന്ധനകളില്ലാത്ത വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് യുഎഇ വീണ്ടും ആവശ്യപ്പെട്ടു. അടിയന്തര മാനുഷിക താൽക്കാലിക വെടിനിർത്തലും, ഇരു സൈനിക വിഭാഗങ്ങളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സ്വാധീനമില്ലാത്ത സിവിലിയൻ നേതൃത്വത്തിലുള്ള രാഷ്ട്രീയ പരിഹാരവുമാണ് സുഡാന് ആവശ്യമെന്നും യു.എ.ഇ വ്യക്തമാക്കി.