ഡീഗോ ഗാർഷ്യയ്ക്ക് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റീഡ് സ്ഥിരീകരിച്ചു. ഇതിൽ ഒന്ന് ലക്ഷ്യസ്ഥാനത്തെത്താതെ വീണുപോയെന്നും രണ്ടാമത്തേത് തടഞ്ഞതായും സ്റ്റീവ് റീഡ്

ബ്രിട്ടൻ: ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേലിന്റെ വാദം തള്ളി ബ്രിട്ടൻ. ഇറാന്റെ പക്കൽ 4000 കിലോമീറ്റർ (വരെ സഞ്ചരിക്കാവുന്ന ആയുധങ്ങളുണ്ടെന്ന് ശനിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ബ്രിട്ടനെ ലക്ഷ്യം വെക്കുന്നുണ്ടെന്നോ അല്ലെങ്കിൽ അവർക്ക് അതിന് സാധിക്കുമെന്നോ ഉള്ളതിന് പ്രത്യേക തെളിവുകളൊന്നുമില്ലെന്നാണ് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ബിബിസിയോട് പ്രതികരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലുള്ള യുഎസ്-യുകെ സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ ചർച്ചകൾ ഉയർന്നത്. ഇറാനിൽ നിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയുള്ള ദ്വീപിലാണ് ഇറാന്റെ ആക്രമണം നടന്നത്. ഡീഗോ ഗാർഷ്യയ്ക്ക് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റീഡ് സ്ഥിരീകരിച്ചു. ഇതിൽ ഒന്ന് ലക്ഷ്യസ്ഥാനത്തെത്താതെ വീണുപോയെന്നും രണ്ടാമത്തേത് തടഞ്ഞതായും സ്റ്റീവ് റീഡ് പറഞ്ഞു. എന്നാൽ മിസൈലുകൾ ബ്രിട്ടീഷ് പ്രദേശത്തിന് എത്രത്തോളം അടുത്തുവന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കാൻ സ്റ്റീവ് റീഡ് തയ്യാറായില്ല.

ടെഹ്റാന്റെ പക്കൽ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും എത്താൻ പ്രാപ്തമായ മിസൈലുകളുണ്ടെന്നായിരുന്നു ഡീഗോ ഗാർഷ്യയ്ക്ക് എതിരായ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതികരിച്ചത്. ഇറാനിയൻ ഭീകര ഭരണകൂടം ആഗോള ഭീഷണിയാണ്. ഇപ്പോൾ ലണ്ടൻ, പാരിസ് അല്ലെങ്കിൽ ബെർലിൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ അവരുടെ പക്കലുണ്ടെന്നായിരുന്നു ഐഡിഎഫ് പ്രസ്താവന. എന്നാൽ അത്തരം അവകാശവാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഒന്നുമില്ലെന്നാണ് സ്റ്റീവ് റീഡ് ആവർത്തിച്ചത്. സ്വന്തം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ ബ്രിട്ടൻ പൂർണ്ണ പ്രാപ്തമാണെന്നും സ്റ്റീവ് റീഡ് കൂട്ടിച്ചേർത്തു.

ഇറാന്റെ പക്കലുള്ള ഏറ്റവും ദൂരപരിധിയുള്ള മിസൈലിന് 2000 കിലോമീറ്റർ വരെ മാത്രമേ സഞ്ചരിക്കാനാകൂ എന്നാണ് കരുതപ്പെടുന്നത്. ഇത് ഡീഗോ ഗാർഷ്യയിലോ ലണ്ടനിലോ എത്താൻ പര്യാപ്തമല്ല. ലോകത്തിന് ഭീഷണിയാകാൻ ആഗ്രഹിക്കാത്തതിനാൽ മിസൈൽ പരിധി മനപൂർവ്വം 2000 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പ്രതികരിച്ചത്. എന്നാൽ യൂറോപ്പിന്റെ ഉൾഭാഗം വരെ എത്താൻ ഇറാന്റെ മിസൈലുകൾക്ക് ശേഷിയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പ്രതികരിച്ചത്.

യുദ്ധം വ്യാപിപ്പിക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്നും സ്റ്റീവ് റീഡ് പറഞ്ഞു. ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിച്ച് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ യുഎസിന് ബ്രിട്ടൻ അനുമതി നൽകിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാനിയൻ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കുന്നതിന് പാർലമെന്റിൽ വോട്ടെടുപ്പ് വേണമെന്ന് ലിബറൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു. ആക്രമിക്കപ്പെടുന്ന ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്ന കാര്യത്തിൽ പാർലമെന്റ് വോട്ടെടുപ്പ് നടത്തേണ്ട കീഴ്വഴക്കമില്ലെന്നാണ് സ്റ്റീവ് റീഡ് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം