ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ മലയാളി ജിയോ സെബാസ്റ്റ്യൻ ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് എന്ന പ്രത്യേകതയുമുണ്ട്.
ലണ്ടൻ: ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ്ഷെയർ ഡിസ്ട്രിക്റ്റ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിക്ക് ചരിത്ര വിജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യനാണ് ഹിസ്റ്റൺ ആൻഡ് ഇംപിംഗ്ടൺ (Histon & Impington) വാർഡിൽ നിന്നും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് അദ്ദേഹം.

കാലടി ശ്രീ ശങ്കര കോളേജിലെ പഠനത്തിന് ശേഷം ഗുൽബർഗയിൽ നിന്ന് നിയമബിരുദം നേടിയ ജിയോ, 2002-ലാണ് യുകെയിലെ കേംബ്രിഡ്ജിൽ എത്തിയത്. ആരോഗ്യമേഖലയിലും യുകെ പ്രിസൺ സർവീസിലും പ്രവർത്തിക്കുന്ന അദ്ദേഹം മികച്ച ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്. നഴ്സുമാരുടെ എൻ.എം.സി രജിസ്ട്രേഷൻ വിഷയത്തിൽ അദ്ദേഹം നടത്തിയ ക്യാമ്പയിനിൽ 42,000-ത്തിലധികം ആളുകൾ പങ്കുചേർന്നിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നൽകുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഫേസ്ബുക്കിലുള്ളത്.
ചാലക്കുടി സ്വദേശിയും കേംബ്രിഡ്ജിൽ ശാസ്ത്രജ്ഞയുമായ ലെറിൻ ജിയോ ആണ് ഭാര്യ. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആരോഗ്യ മേഖല, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗൺസിലർ എന്ന നിലയിൽ ജിയോ ലക്ഷ്യമിടുന്നത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡൈവേഴ്സിറ്റി ഹെഡ് കൂടിയായ അദ്ദേഹം ഭാവിയിൽ യുകെ പാർലമെന്‍റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.


