ലേബർ പാർട്ടിക്കുള്ളിൽ ഉണ്ടായ സമ്മർദ്ദനത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവെച്ചു. അധികാരമേറ്റ് രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് രാജി.  

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് സ്റ്റാർമർ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞത്. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവെച്ചു. തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രിട്ടൻ്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് കിയർ സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. 2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചത്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ലേബർ പാർട്ടിയുടെ മുന്നേറ്റം. എന്നാൽ സ്റ്റാർമറുടെ ഭരണം ഒരുവർഷം പിന്നിട്ടതിന് പിന്നാലെ പലവിധ വിവാദങ്ങളും ഒപ്പംകൂടി.

അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നടന്ന കൗൺസിൽ തെര‍ഞ്ഞെടുപ്പുകളിലാണ് ലേബർ പാർട്ടിക്ക് തിരിച്ചടി നേരിട്ടത്. വെയിൽസിൽ 1999ന് ശേഷം ആദ്യമായി പാർലമെൻ്റിൻ്റെ നിയന്ത്രണം പാ‍ർട്ടിക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് ലേബർ പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നത്. ലേബർ പാർട്ടിയുടെ 70ലധികം എംപിമാർ കെയർ സ്റ്റാർമർ രാജിവെക്കണമെന്ന് ആവശ്യമുയർത്തി രംഗത്തെത്തിയിരുന്നു. രാജിവെക്കില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും എംപിമാർ പൂർണമായും കൈവിട്ടതോടെയാണ് പദവി ഒഴിയാൻ കിയർ സ്റ്റാർമർ നിർബന്ധിതനായത്.

അതേസമയം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലേക്ക് ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി കടക്കും. ജൂലൈ ഒൻപതിന് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങും. ജൂലൈ 16 വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സെപ്റ്റംബറിൽ പാർലമെൻ്റ് ചേരുന്നതിന് മുന്നോടിയായി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. പാർട്ടിക്കുള്ളിലെ സ്റ്റാർമറുടെ എതിരാളിയായ ആൻഡി ബേൺഹാമിനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയേറുന്നത്. അടുത്തിടെ പാർലമെൻ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം വിജയിച്ചിരുന്നു.