പ്രധാനമന്ത്രിയെ കൂടാതെ ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയില്‍ നിന്നും പിറന്നാള്‍ പാര്‍ട്ടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുത്തതിന് പിഴ അടയ്ക്കേണ്ടി വന്നു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് നാണക്കേടിന്‍റെ ചരിത്രം. നിയമ ലംഘനത്തിന് സ്വന്തം പൊലീസ് പിഴ അടപ്പിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നാണക്കേടാണ് ബോറിസ് ജോൺസണ് പേറേണ്ടിവന്നത്. കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് സ്വന്തം പ്രധാനമന്ത്രിയിൽ നിന്ന് യു കെ പൊലീസ് പിഴ ഈടാക്കിയത്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പിറന്നാള്‍ ആഘോഷം നടത്തിയതാണ് ബോറിസ് ജോൺസണ് വിനയായത്. പ്രധാനമന്ത്രിയെ കൂടാതെ ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയില്‍ നിന്നും പിറന്നാള്‍ പാര്‍ട്ടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുത്തതിന് പിഴ അടയ്ക്കേണ്ടി വന്നു.

Scroll to load tweet…

കൊവിഡ് തീക്ഷണമായിരുന്ന 2020 ലാണ് പ്രധാനമന്ത്രി മാനദണ്ഡങ്ങൾ പാലിക്കാതെ പരിപാടി നടത്തിയത്. ജൂണ്‍ 19ന് ഡൗണിംഗ് സ്ട്രീറ്റിലായിരുന്നു പരിപാടി നടന്നത്. അന്ന് തന്നെ വ്യാപകമായ വിമ‍ർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ യുകെ മെട്രോപൊളിറ്റന്‍ പൊലീസാണ് പ്രധാനമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പിഴ ഒടുക്കേണ്ടിവന്നങ്കെലും പൊലീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. ചെയ്തതിലെ പിശകത് ബോധ്യപ്പെട്ടെന്നും പൊലീസ് അവരുടെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. താന്‍ പിഴ അടച്ചതായി പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല. കൊവിഡ് നിയമ നിര്‍മാണം നടത്തിയ പ്രധാനമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതിലെ ശരികേട് മനസിലായെന്നും ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേർത്തു.