ഇരു രാജ്യങ്ങളും സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് യുക്രൈൻ
കീവ്: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രൈൻ. ഇരു രാജ്യങ്ങളും സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും യുക്രൈൻ വ്യക്തമാക്കി.
"ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ, ഇരുപക്ഷവും സംയമനം പാലിക്കാനും അർത്ഥവത്തായ നയതന്ത്ര ഇടപെടൽ നടത്താനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം. എല്ലാ തർക്ക വിഷയങ്ങൾക്കും നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണം. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും യുക്രൈൻ പിന്തുണയ്ക്കും" പ്രസ്താവന കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും സമാധാനം നിലനിർത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.


