ഊര്‍ജ്ജം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാനായെന്ന് മോദി പറഞ്ഞു. 

കോപ്പൻഹേഗൻ: ഉഭയകക്ഷി ചര്‍ച്ചയിലൂടെ യുക്രെയ്ന്‍ വിഷയം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോപ്പന്‍ ഹേഗനില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക് സണുമായി നടത്തിയ കൂടിക്കാഴ്ചയിലും യുക്രെയ്ന്‍വിഷയം ചര്‍ച്ചയായി.റഷ്യയും യുക്രെയ്നും ചര്‍ച്ചക്ക് തയ്യാറായാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂയെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രശ്നം അവസാനിപ്പിക്കാന്‍ റഷ്യയുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ്ജം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാനായെന്ന് മോദി പറഞ്ഞു. 

അതേ സമയം ഇന്ത്യക്കായി പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഫ്രാന്‍സ് അറിയിച്ചു. നാളെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്താനിരിക്കേയാണ് ഫ്രാന്‍സ് നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി സഹകരണത്തില്‍ നിര്‍ണ്ണായകമാകുമായിരുന്ന പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഫ്രാന്‍സിന്‍റെ വിശദീകരണം. 6 അന്തര്‍വാഹനികള്‍ക്കായി നാല്‍പത്തിമൂവായിരം കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്