ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായാണ് സെലെൻസ്‌കി പ്രഖ്യാപിക്കുച്ചത്
കീവ്: യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി രംഗത്ത്. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിച്ചു. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു.
അംബാസിഡർമാരെ പുറത്താക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
യുക്രൈനെതിരെ നടന്നത് പ്രത്യേക സൈനിക ഓപ്പറേഷനെന്ന് പുടിൻ, മോദിയുമായി ഫോണിൽ ചർച്ച നടത്തി
അതേസമയം യുക്രൈനെതിരായ സൈനിക നടപടി പ്രത്യേക സൈനിക ഓപ്പറേഷനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും നടത്തിയ ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് യുക്രൈനെതിരായ ആക്രമണത്തെ പുടിൻ ന്യായീകരിച്ചത്. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചപ്പോഴായിരുന്നു പുടിന്റെ മറുപടി. യുദ്ധസാഹചര്യം നീളുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുക്രൈന് മേൽ പാശ്ചാത്യ പങ്കാളികളുടെ ഇടപെടൽ അപകടകരമാണെന്നായിരുന്നു ഇതിനുള്ള പുടിന്റെ മറുപടി.
അതേസമയം ഇന്ത്യക്കും റഷ്യയ്ക്കുമിടയിലെ വ്യാപാരം സംഭാഷണത്തിൽ ചർച്ചാ വിഷയമായി. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ തുടരും. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ ഉയർന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. 2021ലെ പുടിന്റെ ഇന്ത്യ സന്ദശന വേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ മോദിയും പുടിനും തീരുമാനിച്ചു. ആഗോള തലത്തിൽ ഊർജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ നടപടികൾ സ്വീകരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.