യുക്രൈനെതിരെ നടന്നത് പ്രത്യേക സൈനിക ഓപ്പറേഷനെന്ന് പുടിൻ, മോദിയുമായി ഫോണിൽ ചർച്ച നടത്തി
യുക്രൈനിലെ യുദ്ധസാഹചര്യം നീളുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ, യുക്രൈന് മേൽ പാശ്ചാത്യ പങ്കാളികളുടെ ഇടപെടൽ അപകടകരമെന്ന് പുടിൻ
ദില്ലി: യുക്രൈനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് യുക്രൈനെതിരെ നടന്നത് പ്രത്യേക സൈനിക ഓപ്പറേഷനാണെന്ന് പുടിൻ വിശദീകരിച്ചത്. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചപ്പോഴായിരുന്നു പുടിന്റെ മറുപടി. യുദ്ധസാഹചര്യം നീളുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുക്രൈന് മേൽ പാശ്ചാത്യ പങ്കാളികളുടെ ഇടപെടൽ അപകടകരമാണെന്നായിരുന്നു ഇതിനുള്ള പുടിന്റെ മറുപടി.
ഇന്ത്യക്കും റഷ്യയ്ക്കുമിടയിലെ വ്യാപാരം സംഭാഷണത്തിൽ ചർച്ചാ വിഷയമായി. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ തുടരും. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ ഉയർന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു.
2021ലെ പുടിന്റെ ഇന്ത്യ സന്ദശന വേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ മോദിയും പുടിനും തീരുമാനിച്ചു. ആഗോള തലത്തിൽ ഊർജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ നടപടികൾ സ്വീകരിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.